ഉമർ ഖാലിദിനെ ആക്രമിച്ച കേസിലെ പ്രതി നവീൻ ദലാൽ ഹരിയാണയിൽ ശിവസേനാ സ്ഥാനാർത്ഥി
ബഹാദുർഗഡ്: ജെഎൻയുവിലെ വിദ്യാർത്ഥി നേതാവായിരുന്ന ഉമർ ഖാലിദിനെ ആക്രമിച്ച കേസിലെ പ്രതി നവീൻ ദലാലിന് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി ശിവസേനാ. ഹരിയാണയിലെ ബഹാദുർഗഡ് മണ്ഡലത്തിൽ നിന്നുമാണ് ശിവസേനാ ടിക്കറ്റിൽ നവീന് ദലാൽ മത്സരിക്കുക.
ആറ് മാസം മുമ്പാണ് നവീൻ ദലാൽ ശിവസേനയിൽ അംഗത്വം എടുത്തത്. പശുവിന്റെയും കർഷകരുടെയും, സാധാരണക്കാരുടെയും പേരിൽ ബിജെപിയും കോൺഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും അതിനാലാണ് ശിവസേനയിൽ ചേർന്നതെന്നുമാണ് നവീൻ ദലാൽ വ്യക്തമാക്കിയത്. പത്ത് വർഷത്തോളമായി ഗോസംരക്ഷണം പോലുള്ള വിഷയങ്ങൾക്കായി താൻ നിലകൊള്ളുകയാണെന്നും 29കാരനായ നവീൻ വ്യക്തമാക്കി.

ബിജെപിയുടെ സിറ്റിംഗ് എംഎൽഎ നരേഷ് കൗശിക്കും കോൺഗ്രസിന്റെ രജീന്ദർ സിംഗ് ജൂനുമാണ് ബഹാദുർഗഡ് മണ്ഡലത്തിൽ നവീൻ ദലാലിന്റെ മുഖ്യ എതിരാളികൾ. ഇരുപതോളം സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 13ാം തീയതിയാണ് ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് ഉമർ ഖാലിദ് ആക്രമിക്കപ്പെടുന്നത്. നവീൻ ദലാലിനെക്കൂടാതെ കേസിൽ മറ്റൊരു പ്രതികൂടിയുണ്ട്.
ഈ കേസിൽ അറസ്റ്റിലായ നവീൻ ഇപ്പോൾ ജാമ്യത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാൽ കേസിനെകുറിച്ച് സംസാരിക്കാൻ സമയം ഇല്ലെന്നാണ് നവീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉമർ ഖാലിദിനെ ആക്രമിച്ചതുൾപ്പെടെ തനിക്കെതിരെ 3 കേസുകൾ നിലനിൽക്കുന്നതായി സത്യവാങ്മൂലത്തിൻ നവീൻ ദലാൽ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications