അമരീന്ദറിന്റെ ഫോര്‍മുല തള്ളി സിദ്ദു.... ഉപമുഖ്യമന്ത്രി വേണ്ട, പുതിയ ക്യാപ്റ്റനാവണം
ഛണ്ഡീഗഡ്: പഞ്ചാബില്‍ അധികാരം പിടിക്കാന്‍ നിശബ്ദ നീക്കവുമായി നവജോത് സിംഗ് സിദ്ദു. അമരീന്ദര്‍ മുന്നോട്ട് വെച്ച ഫോര്‍മുലയെല്ലാം സിദ്ദു അട്ടിമറിച്ചിരിക്കുകയാണ്. 2022 ലക്ഷ്യമിട്ട് സിദ്ദു എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് അമരീന്ദര്‍ ക്യാമ്പ് പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമായി പഞ്ചാബിലെ കാര്യങ്ങളും സംസാരിച്ചു. സിദ്ദുവിനെയും പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ മുഖമായി ഉയര്‍ത്തണമെന്ന് രാഹുലിന് ആഗ്രഹമുണ്ട്.
അമരീന്ദര്‍ സിംഗിന് കീഴില്‍ താന്‍ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിദ്ദു. ഉപമുഖ്യമന്ത്രി പദം തനിക്ക് ആവശ്യമില്ലെന്നും സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉപമുഖ്യമന്ത്രി പദം സ്വീകരിച്ച് കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തനിക്ക് സര്‍ക്കാരില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് ഗാര്‍ഗെയെ സിദ്ദു അറിയിച്ചെന്നാണ് സൂചന. അമരീന്ദര്‍ സിദ്ദുവിനെ പഞ്ചാബ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ നോക്കിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.
അമരീന്ദറിനെ മാറ്റാനുള്ള നീക്കമാണ് സിദ്ദു നടത്തുന്നത്. പ്രായമാണ് അതില്‍ വിഷയമാവുക. മറ്റൊന്ന് ക്യാപ്റ്റനും എംഎല്‍എമാരും രണ്ട് തട്ടിലാണെന്നതാണ്. പ്രശാന്ത് കിഷോറിനെ ക്യാപ്റ്റന്‍ കൊണ്ടുവരുന്നത് പല എംഎല്‍എമാര്‍ക്കും ഭീഷണിയാണ്. ബംഗാളിലെ ഫോര്‍മുല കിഷോര്‍ പഞ്ചാബിലും നടപ്പാക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഇപ്പോള്‍ മന്ത്രിസഭയിലുള്ള പലരും വീണ്ടും മത്സരിക്കില്ല. എംഎല്‍എമാരുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇതാണ് അമരീന്ദറിനെ വെട്ടാനുള്ള നീക്കത്തിന് പിന്നില്‍
മുഖ്യമന്ത്രിയെ ആര് വിളിച്ചാലും കിട്ടില്ലെന്ന പരാതി സിദ്ദു രാഹുലിനെ നേരിട്ട് അറിയിച്ചിരിക്കുകയാണ്. എംഎല്‍എമാരോ പ്രവര്‍ത്തകരോ മുഖ്യമന്ത്രിയെ കാണാനുള്ള സാഹചര്യം പോലും പഞ്ചാബില്‍ ഇല്ലെന്ന് സിദ്ദു പറയുന്നു. ബാദല്‍ കുടുംബവുമായി രഹസ്യ ഡീല്‍ അമരീന്ദറിനുണ്ടെന്ന് സിദ്ദു പറയുന്നു. സര്‍ക്കാരിനെ അവരാണ് സ്വാധീനിക്കുന്നതെന്നും സിദ്ദു രാഹുലിനെയും ഗാര്‍ഗെയെയും അറിയിച്ചു. അതേസമയം ഇക്കാര്യങ്ങളൊക്കെ ശരിയാണെന്ന് ടീം രാഹുലും സമ്മതിക്കുന്നു.
പഞ്ചാബില്‍ പുതിയ ക്യാപ്റ്റനായി അവതരിച്ചിരിക്കുകയാണ് സിദ്ദു. അദ്ദേഹത്തിനായി വലിയൊരു നീക്കവും എംഎല്‍എമാര്‍ നടത്തുന്നുണ്ട്. സിദ്ദുവാണ് അടുത്ത ക്യാപ്റ്റനെന്ന് അബോഹര്‍ മണ്ഡലത്തിലെ ബാനറുകളില്‍ പറയുന്നു. ഇത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജക്കറുടെ മണ്ഡലമാണ്. അമരീന്ദറുമായിട്ടാണ് ജക്കറിന് അടുപ്പം. അടുത്ത മുഖ്യമന്ത്രി പദത്തിനുള്ള നീക്കമാണ് സിദ്ദു നടത്തുന്നത്. മറ്റൊന്ന് സുനില്‍ ജക്കറിനെ പുറത്താക്കാനുള്ള എല്ലാ നീക്കവും തുടങ്ങിവെച്ചിട്ടാണ് സിദ്ദു പഞ്ചാബില്‍ തിരിച്ചെത്തിയത്.
തിരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സിദ്ദു നേടിയെടുക്കും. അമരീന്ദറിനാണെങ്കില്‍ ഈ സ്ഥാനം കൊടുക്കാന്‍ താല്‍പര്യമില്ല. സിദ്ദു അധ്യക്ഷനായാലും അമരീന്ദറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കില്ല. കോണ്‍ഗ്രസ് പാനല്‍ സിദ്ദു അമരീന്ദറിന് തുല്യമായ പദവി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ദുവിന് ദേശീയ തലത്തില്‍ വലിയൊരു റോള്‍ രാഹുല്‍ ഗാന്ധി ഓഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് വിട്ട് എങ്ങോട്ടും താനില്ലെന്ന നിലപാട് സിദ്ദു അറിയിച്ച് കഴിഞ്ഞു.
തിരഞ്ഞെടുപ്പില്‍ പുതിയൊരു ഫോര്‍മുലയില്ലാതെ രാഹുല്‍ ഗാന്ധിക്ക് മുന്നോട്ട് പോകാനാവില്ല. വിജയിച്ചാല്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സിദ്ദുവിന് പ്രിയങ്ക ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൂര്‍ണ പിന്തുണയുണ്ട്. രണ്ടര വര്‍ഷം സിദ്ദുവിന് മുഖ്യമന്ത്രി പദം കൊടുക്കാന്‍ അമരീന്ദര്‍ സിംഗ് നിര്‍ബന്ധിതനാകുമെന്ന് ഉറപ്പാണ്. അതേസമയം സിദ്ദുവിന് ഇത്തരമൊരു പദവി കിട്ടാന്‍ സാധ്യതയുള്ളത് കൊണ്ട് പല പ്രമുഖരും അദ്ദേഹത്തിന് ഒ്പ്പം നില്‍ക്കുന്നുണ്ട്.
Recommended Video
സിദ്ദു തല്‍ക്കാലം നിശബ്ദനായി ഇരിക്കുകയാണ്. പരസ്യമായി പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നിട്ടില്ല. അതേസമയം സിദ്ദുവിനെ പേടിച്ച് എംഎല്‍എമാരുമായി ചര്‍ച്ചകളും അമരീന്ദര്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പമുള്ള പലരും ഹൈക്കമാന്‍ഡിന് മുന്നിലെത്തിയപ്പോള്‍ കളം മാറ്റി ചവിട്ടി. പ്രണീത് കൗര്‍, രവനീത് സിംഗ് ബിട്ടു എന്നീ എംപിമാര്‍ അമരീന്ദറിനൊപ്പമുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ഹിന്ദുവാകണമെന്നും വര്‍ക്കിംഗ് പ്രസിഡന്റ് ദളിത് നേതാവായിരിക്കണമെന്നുമുള്ള ഫോര്‍മുലയിലാണ് രാഹുല്‍ ഗാന്ധിക്ക് താല്‍പര്യം.