പഞ്ചാബ് കോണ്‍ഗ്രസില്‍ വോയ്‌സില്ലാതെ സിദ്ദു, അടുത്ത ഓപ്ഷനുകള്‍ ഇങ്ങനെ, എഎപിക്ക് താല്‍പര്യമില്ല
ദില്ലി: പഞ്ചാബിലെ വന്‍ തോല്‍വിയോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തീര്‍ത്തും അപ്രത്യക്ഷനായിരിക്കുകയാണ് നവജ്യോത് സിംഗ്. അദ്ദേഹത്തിന് പുതുതായി വന്ന കോണ്‍ഗ്രസ് സമിതിയിലും വലിയ റോള്‍ ഇല്ല. ഹൈക്കമാന്‍ഡ് സിദ്ദുവിനെ വിശ്വസിച്ച് പല കാര്യങ്ങളും നേരത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനെ അദ്ദേഹം നിരാശപ്പെടുത്തി.
ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് കുമാരി സെല്‍ജ
കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമായി നേതാക്കളെല്ലാം ചൂണ്ടിക്കാണിക്കുന്നത് സിദ്ദുവിനെയാണ്. പുതിയ സമിതിയുണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസില്‍ യാതൊരു റോളും അദ്ദേഹത്തിനില്ലാതെ പോയിരിക്കുകയാണ്. ഇനി പാര്‍ട്ടി വിടുകയല്ലാതെ മറ്റ് ഓപ്ഷനുമില്ല.
സിദ്ദുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ തന്നെ വലിയൊരു സൂചന നേതൃത്വം നല്‍കിയിരുന്നു. രഹസ്യ യോഗം ചേര്‍ന്ന് നേതാക്കളെ കൂടെ നിര്‍ത്താനായിരുന്നു സിദ്ദുവിന്റെ ശ്രമം. എന്നാല്‍ പുതിയ സമിതി പ്രഖ്യാപിച്ചതോടെ സിദ്ദുവിന്റെ എല്ലാ മോഹങ്ങളും തകരുകയായിരുന്നു. അദ്ദേഹത്തിന് ഇനി കോണ്‍ഗ്രസില്‍ തുടരാനാവില്ല. ഏത് നിമിഷവും പാര്‍ട്ടി വിടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ആംആദ്മി പാര്‍ട്ടിയായിരിക്കും അദ്ദേഹത്തിന്റെ മുന്നിലുള്ള ഓപ്ഷന്‍. നേരത്തെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ എഎപിയെയും ഭഗവന്ത് മന്നിനെയും പുകഴ്ത്തിയിരുന്നു സിദ്ദു. ഇത് കളം മാറുമെന്ന സൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലായിലാണ് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി കോണ്‍ഗ്രസ് നിയമിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുമായി പ്രശ്‌നങ്ങളുണ്ടാക്കി കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിയിലേക്ക് നയിച്ചത് സിദ്ദുവാണ്. തിരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസിനെ ഓരോ പരാമര്‍ശം കൊണ്ട് പ്രതിസന്ധിയിലാക്കിയത് സിദ്ദുവാണ്. എന്നാല്‍ തോല്‍വിക്ക് ശേഷം എഎപിയെ പുകഴ്ത്താനും സിദ്ദു മറന്നില്ല. അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് സിദ്ദുവും തോറ്റിരുന്നു. പ്രിയങ്ക ഗാന്ധിക്കാണ് തോല്‍വിയുടെ ഉത്തരവാദിത്തമുള്ളത്. സിദ്ദുവിനെ അധ്യക്ഷനാക്കണമെന്ന് വാദിച്ചത് പ്രിയങ്കയാണ്. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ശക്തമായ പിന്തുണ അദ്ദേഹം നേരിട്ടിരുന്നു. എന്നാല്‍ പ്രിയങ്ക അതിനെ മറികടന്നാണ് തീരുമാനമെടുത്തത്.
നിലവില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം അമരീന്ദര്‍ സിംഗ് രാജാ വാറിംഗിനാണ് സോണിയാ ഗാന്ധി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായി പ്രതാപ് സിംഗ് ബജ്വയെയയും നിയമിച്ചു. രാജാ വാറിംഗ് അധ്യക്ഷനാവുമെന്ന് സിദ്ദു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അധ്യക്ഷ സ്ഥാനം തനിക്ക് തന്നെ നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ദേശീയ തലത്തില്‍ സിദ്ദുവിന് ഹൈക്കമാന്‍ഡ് റോള്‍ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അത് സിദ്ദു സ്വീകരിക്കുമോ എന്നറിയില്ല. തന്റെ രാഷ്ട്രീയം പഞ്ചാബിന് വേണ്ടിയാണെന്ന് സിദ്ദു നേരത്തെ പറഞ്ഞതാണ്. അതുകൊണ്ട് സംസ്ഥാനം വിട്ടൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അദ്ദേഹം തയ്യാറാവുമോ എന്ന് കണ്ടറിയേണ്ടതാണ്. ഹൈക്കമാന്‍ഡിന് പുതിയ തലവേദന സിദ്ദു ദേശീയ തലത്തിലെത്തിയാല്‍ ഉണ്ടാവും.
സിദ്ദുവിനെ മാറ്റുന്നത് സംഘടന ശക്തിപ്പെടുത്താന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് സ്വതന്ത്രമായ അധികാരം നല്‍കുന്നതിനാണ്. സിദ്ദുവുണ്ടായാല്‍ പ്രശ്‌നം വലുതാവുമെന്ന് ഹൈക്കമാന്‍ഡിന് അറിയാം. തുടര്‍ച്ചയായി നേതാക്കളെ മോശം വാക്കുകളാല്‍ പരിഹസിക്കുന്നതും സിദ്ദുവിന്റെ രീതിയാണ്. സിദ്ദു സംസ്ഥാനത്തുണ്ടാവുന്ന ഓരോ നിമിഷവും പുതിയ നേതാക്കളെ കണ്ടെത്താനും സംഘടന കരുത്തുറ്റതാക്കാനും സാധിക്കില്ല. ആംആദ്മി പാര്‍ട്ടിയെ ശക്തമായി നേരിടുക എന്ന ടാര്‍ഗറ്റാണ് ഹൈക്കമാന്‍ഡ് പുതിയ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. രാജാ വാറിംഗിന്റെയും പ്രതാപ് സിംഗിന്റെയും കരുത്ത് അതിന് ഗുണകരമാണ്. എന്നാല്‍ സിദ്ദുവുണ്ടായാല്‍ ഇവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാണ്.
സിദ്ദു പാര്‍ട്ടി വിടാനുള്ള സാധ്യത ശക്തമാണ്. ഇനി അദ്ദേഹത്തിന് പോകാന്‍ ആംആദ്മി പാര്‍ട്ടി മാത്രമാണ് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു എഎപി. എന്നാല്‍ സിദ്ദു വരില്ലെന്ന് കണ്ടതോടെ വിമര്‍ശനം കടുപ്പിച്ചിരുന്നു. എഎപി അദ്ദേഹത്തെ കൂടെ നിര്‍ത്താനുള്ള സാധ്യത കുറവാണ്. പിടിച്ച് കെട്ടാന്‍ പറ്റാത്ത നേതാവാണ് അദ്ദേഹം. ഏത് പാര്‍ട്ടിക്കും അത് തലവേദനയാണ്. ബിജെപിയിലേക്ക് തിരിച്ചുപോകുമോ അകാലിദള്‍ സ്വീകരിക്കുമോ എന്നൊന്നും ഉറപ്പിക്കാനായിട്ടില്ല. എഎപി നിലവിലെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ എന്തായാലും ശ്രമിക്കില്ല. പക്ഷേ ബിജെപിക്ക് ഒരു പ്രശസ്ത മുഖത്തെ ആവശ്യമാണ്. പക്ഷേ അമരീന്ദര്‍ സിംഗ് സഖ്യത്തില്‍ ഉള്ളതിനാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.
'ദിലീപ് മലയാളത്തിലെ നടീ നടന്‍മാരുടെ ഫോണുകള്‍ വരെ ഹാക്ക് ചെയ്തു'; വെളിപ്പെടുത്തലുമായി സംവിധായകന്‍