ആദ്യം പൗരത്വ നിയമ ഭേദഗതി, പിന്നാലെ എൻആർസി, ബംഗാളിലിറക്കിയ ബിജെപി ലഘുലേഖ വിവാദത്തിൽ
കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും മറിച്ചൊരു അവകാശവാദവുമായി ബിജെപി ലഘുലേഖ. പൗരത്വ നിയമ ഭേദഗതി വിശദീകരിച്ചുകൊണ്ടുള്ള ബിജെപി ലഘുലേഖയുടെ ബംഗാൾ പതിപ്പിലാണ് പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ എൻആർസിയും വരുന്നുണ്ടെന്ന് അവകാശപ്പെടുന്നത്.
'മാധ്യമങ്ങളുടെ സഹായത്തോടെ ഇതെല്ലാം മൂടിവച്ചാലും സത്യം പുറത്തു വരും'
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ബിജെപി ലഘുലേഖ തയ്യാറാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ലഘുലേഖകൾ പുറത്തിറക്കിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യം, ഉത്തരം എന്ന രീതിയിലാണ് 23 പേജുകളുള്ള ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഹിന്ദി പതിപ്പിൽ എൻആർസിയേക്കുറിച്ച് പരാമർശമില്ല.
ഇതിന് ശേഷം എൻആർസി നടപ്പിലാക്കുമോ? എത്രത്തോളം നടത്തേണ്ടി വരും? എൻആർസി വന്നാൽ അസമിലേതും പോലെ ഹിന്ദുക്കൾക്കും തടങ്കൽ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരുമോ? എന്നാ ബംഗാളി പതിപ്പിലെ ചോദ്യങ്ങൾക്ക് അതെ, ഇതിന് ശേഷം എൻആർസി ഉണ്ടാകും എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്. എൻആർസി മൂലം ഒരു ഹിന്ദുവിനും തടങ്കൽ കേന്ദ്രങ്ങളിലേക്ക് പോകേണ്ടി വരില്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ഫോറിൻ ആക്ട് മൂലമാണ് അസമിൽ 11 ലക്ഷം ഹിന്ദുക്കൾ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നതെന്നും ബിജെപി ലഘുലേഖയിൽ അവകാശപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയതിന് ശേഷം അസമിൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന ഹിന്ദുക്കളെ മോചിപ്പിക്കും. അസമിലും പശ്ചിമ ബംഗാളിലുമായി 2 കോടിയോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നാണ് കരുതുന്നത്. ഈ നുഴഞ്ഞുകയറ്റക്കാരെ ഡി-വോട്ടർമാരായി ലിസ്റ്റ് ചെയ്യും. ഹിന്ദി പതിപ്പിൽ എന്തുകൊണ്ട് എൻആർസിയെക്കുറിച്ച് പരാമർശമില്ലെന്ന ചോദ്യത്തിന് ഹിന്ദി പതിപ്പിന്റെ മൊഴിമാറ്റമല്ല ബംഗാളിയിൽ പുറത്തിറക്കിയ ലഘുലേഖയെന്നും എൻആർസിയെക്കുറിച്ചും സിഎഎയെക്കുറിച്ചും ബംഗാളിൽ നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്നും ബിജെപി ജനറൽ സെക്രട്ടറി സയന്തൻ ബസു വ്യക്തമാക്കി.