1964 വരെ ജീവിച്ചിരുന്നെന്ന്, എങ്കില്‍ നേതാജി മരിച്ചതെന്ന്?
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് 1964 ന് ശേഷമാണ് എന്ന ഊഹോപോഹങ്ങള്‍ ശക്തമാകുന്നു. 1964 ഫെബ്രുവരിയില്‍ എപ്പോഴോ നേതാജി ഇന്ത്യയിലേക്ക് വന്നിരുന്നു എന്ന് അമേരിക്കന്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടാണ് ഈ വാദഗതിക്ക് പിന്നില്‍. തായ്‌വാനിലെ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇത്.
1964 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുമ്പോള്‍ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളില്‍ തയ്യാറാക്കിയ അമേരിക്കന്‍ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന 64 ഫയലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കന്‍, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും ഫയലുകളില്‍ ഉണ്ട്.

കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തിലാണ് ഈ ഫയലുകള്‍ പരസ്യപ്പെടുത്തിയത്. ഡിജിറ്റലൈസ് ചെയ്ത ഫയലുകള്‍ 12,744 പേജുകളുണ്ട്. തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ പൊലീസ് മ്യൂസിയത്തില്‍ ഈ ഫയലുകള്‍ കാണാം. ഇത് മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള 130 ഫയലുകളും ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബോസിനെ സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫയലുകള്‍ പരസ്യപ്പെടുത്തിക്കൊണ്ട് കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ മമതാ ബാനര്‍ജി പങ്കെടുത്തില്ല. 1945 ല്‍ നടന്ന ഒരു വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നും രണ്ടാം ലോകമഹായുദ്ധത്തിനിടെ ജപ്പാന്‍ സൈനികരുടെ പിടിയിലായി എന്നും മറ്റുമുള്ള കഥകളാണ് നേതാജിയുടെ തിരോധാനത്തെപ്പറ്റി പരക്കുന്നത്.












Click it and Unblock the Notifications