13 കമ്പനികളുടെ ഉടമ...മാസം തോറും നടത്തുന്നത് കോടികളുടെ ഇടപാട്; പക്ഷെ വായ്പ നിഷേധിച്ചു...കാരണം ഇതാണ്
ദില്ലി: 25000 രൂപ മാസവരുമാനമുള്ള യുവാവിന്റെ പേരിൽ പ്രവർത്തിക്കുന്നത് 13 കമ്പനികൾ. യുവാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ പാൻ നമ്പർ ഉപയോഗിച്ചായിരുന്നു വ്യാജ കമ്പനികൾ പ്രവർത്തിച്ചിരുന്നത്. 13 കമ്പനികൾക്ക് ഉടമായാണെന്നറിഞ്ഞ യുവാവ് തന്നെ ഞെട്ടിയിരിക്കുകയാണ്.
വ്യാജ കമ്പനികളുമായി ബന്ധമില്ലെന്ന് തെളിയിക്കാൻ ഒടുവിൽ നിയമ പോരാട്ടം തന്നെ നടത്തേണ്ടി വന്നിരിക്കുകയാണ് ഈ യുവാവിന്. കോടികളുടെ ഇടപാടാണ് യുവാവിന്റെ പാൻ നമ്പർ ഉപയോഗിച്ച് നടന്നത്.

സെയിൽസ് എക്സിക്യൂട്ടിവ്
ഒരു മരുന്ന് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ് അനുജ് കുമാർ ശ്രീവാസ്തവ. 25000 രൂപയാണ് മാസ ശമ്പളം. കിഴക്കൻ ദില്ലിയിലെ ലക്ഷ്മി നഗറിലെ വാടക വീട്ടിലാണ് താമസം. കുറച്ച് മാസങ്ങൾക്ക് ഞെട്ടിക്കുന്ന സത്യം 27കാരനായ അനുജ് അറിയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തന്റെ പേരിൽ 13 കമ്പനികൾ പ്രവർത്തിക്കുന്നു. മാസം തോറും കോടികളുടെ ഇടപാടുകൾ നടത്തുന്നു. അതും വിദേശ കമ്പനികൾ ഉൾപ്പെടെയുള്ളവയുമായി.

കോടികളുടെ ഇടപാട്
20 കോടിരൂപയുടെ ഇടപാട് നടത്തിയതിന് പിന്നാലെ ഹോങ് കോങ് ആസ്ഥാനമായുള്ളൊരു കമ്പനിയുമായി 61 ലക്ഷം രൂപയുടെ ഇടപാട് നടത്തി. ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് നൽകിയതോടെയാണ് യുവാവ് തന്റെ ബിസിനസ്സ് സാമ്രാജ്യത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് തന്റെ അറിവോ സമ്മതമോ ഇല്ലാതെ പാൻ നമ്പർ ഉപയോഗിച്ച് രാജ്യത്ത് വിവിധയിടങ്ങളിലായി വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നതായും കോടികളുടെ ഇടപാടുകൾ നടക്കുന്നതായും ചൂണ്ടിക്കാട്ടി യുവാവ് ദില്ലി പോലീസിന് പരാതി നൽകി.

ജൂലൈയിൽ
ഫെബ്രുവരിയിലാണ് അനുജ് പരാതി നൽകിയത്. ജൂലൈ 31 ന് ദില്ലി കോടതി ദില്ലി പോലീസിലെ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗത്തിന് കേസ് കൈമാറി. സെപ്റ്റംബർ ഒന്നിന് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. 5 ലക്ഷം രൂപയുടെ ബാങ്ക് വായ്പ പോലും ആസ്തിയില്ലാത്തതിന്റെ പേരിൽ തനിക്ക് നിഷേധിച്ചിട്ടുണ്ടെന്ന് അനുജ് പറയുന്നു. കോടികണക്കിന് രൂപയുടെ ഇടപാടുകൾ തന്റെ പേരിൽ നടക്കുന്നതറിഞ്ഞപ്പോൾ ആദ്യം ചിരിക്കാനാണ് തോന്നിയതെന്നും അനുജ് പറയുന്നു.

2015 മുതൽ
2015 മുതലാണ് അനുജിന്റെ പാൻകാർഡ് ഉപയോഗിച്ച് വ്യാജ കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയത്. തുടക്കത്തിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും കാര്യമായി എടുത്തിരുന്നില്ല. പിന്നീട് മാക്സ്കാർട്ട് ഇംപെക്സ് കമ്പനിയിൽ നിന്നും നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ ആദായ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചു. ഇതേടെയാണ് കൂടുതൽ അന്വേഷണം നടത്തിയത്. താൻ അതിന്റെ പ്രൊപ്പറേറ്ററാണെന്നും മറ്റ് 13 സ്ഥാപനങ്ങളും തന്റെ പേരിൽ പ്രവർത്തിക്കുന്നതായി വ്യക്തമാവുകയായിരുന്നുവെന്നും അനുജ് പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അനുജിന്റെ വ്യജ ഐ ഡി കാർഡും പാൻകാർഡും അവിടെ സമർപ്പിച്ചിരുന്നതായി വ്യക്തമായി. ഒപ്പ് മാത്രമായിരുന്നു വ്യത്യാസമായിരുന്നത്.












Click it and Unblock the Notifications