ചുവന്ന കാറും, ജെയ്ഷെ ഭീകരരെ മടക്കി അയച്ച യുവാവും; പുൽവാമ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ തേടി എൻഐഎ
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിനായി ജെയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ ധർ വരുന്നത് കണ്ടിരുന്നതായി സിആർപിഎഫ് ജവാന്മാർ. സർവ്വീസ് റോഡിൽ നിന്നും ഒരു ചുവന്ന മാരുതി ഇക്കോ കാർ സൈനിക വാഹനങ്ങളുടെ നേരെ വരുന്നതായി കണ്ടു. ദേശീയ പാതയിൽ നിന്നും മാറി നിൽക്കാൻ ഡ്രൈവർ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്നാണ് സൈനികരുടെ മൊഴി.
ഈ കാറിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയിൽ പരിശോധന നടത്തി. 78 വാഹനങ്ങളിലായി 2500 സൈനികരാണ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത്. ഇതിൽ 4,2 ബസുകളിൽ യാത്ര ചെയ്ത ബസ്സുകളിലെ സിആർപിഎഫ് ജവാന്മാരാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്.
ചുവന്ന കാർ
ഭീകരാക്രമണം ഉണ്ടായ പ്രദേശത്ത് നിന്നും കഴിഞ്ഞ ദിവസം ഇക്കോ കാറിന്റെ ബംബർ ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ അടുത്ത അനുയായി അബ്ദുൾ റഷീദ് ഘാസിയാണ് സ്ഫോടക വസ്തുക്കൾ കാറിൽ സജ്ജീകരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കാറിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കൂടുതൽ സ്ഫോടക വസ്തുക്കൾ
പുൽവാമയിലേതിന് സമാനമായ രീതിയിൽ ആക്രമണം നടത്താൻ കൂടുതൽ വാഹനങ്ങളിൽ സ്ഫോടക വസ്തുക്കൾ സജ്ജീകരിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇത്രയധികം സ്ഫോടക വസ്തുക്കൾ ശേഖരിക്കാനും ബോംബ് നിർമിക്കാനും ഏറെ സമയം വേണ്ടിവന്നിട്ടുണ്ടാകും. 350 കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനമാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ഇടിച്ചു കയറ്റിയത്.
ചോദ്യം ചെയ്യുന്നു
ആദിൽ ധറിന് എവിടെ നിന്നാണ് ഇത്രയധികം സ്ഫോടക വസ്തുക്കൾ ലഭിച്ചതെന്ന അന്വേഷണത്തിലാണ് അന്വേഷണ ഏജൻസികൾ. ഇതിനായി ആദിലിന്റെ സമപ്രായക്കാരനായ അർജു ബാഷിർ എന്ന യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പുൽവാമ ആക്രമണത്തിന് സമാനമായി സൈനിക വാഹനവ്യൂഹം തകർക്കണമെന്നാവശ്യപ്പെട്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ തന്നെ സമീപിച്ചിരുന്നതായി 2017ൽ ബാഷിർ പോലീസിനെ അറിയിച്ചിരുന്നു. ബാഷിറിനെ സമീപിച്ചവരും ആദിലിന് സ്ഫോടക വസ്തുക്കൾ എത്തിച്ചവരും തമ്മിൽ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
കർശന നിയന്ത്രണം
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സൈനികവിഭാഗങ്ങളുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇനി പ്രധാന റോഡുകളിൽ സിവിലിയൻ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. അതേസമയം പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്നാവശ്യപ്പെട്ട് കശ്മീരിൽ വ്യാപക സംഘർഷങ്ങളാണ് നടക്കുന്നത്.
സുരക്ഷ പിൻവലിച്ചു
ജമ്മു കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കളുടെ സുരക്ഷ കശ്മീർ ഭരണകൂടം പിൻവലിച്ചിട്ടുണ്ട്. പാകിസ്ഥാന്റെയും ഐഎസ്ഐയുടെയും പണം വാങ്ങുന്ന ചിലർ കശ്മീരിലുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ പരാമർശത്തിന് പിന്നാലെയാണ് ഇവരുടെ സുരക്ഷ പിൻവലിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ തീരുവ 200 ശതമാനമാക്കി ഉയർത്തി തിരിച്ചടിയുണ്ടാകുമെന്ന ശക്തമായ സന്ദേശവും ഇന്ത്യ നൽകി.
പാക് കലാകാരന്‍മാരെ ഇന്ത്യയില്‍ വേണ്ടെന്ന് രാജ് താക്കറെ....പ്രതികാരം ചെയ്യണമെന്ന് വിക്കികൗശല്‍