ജീവനക്കാരന് കൊറോണ: നീതി ആയോഗ് കെട്ടിടം സീൽ വെച്ചു, രോഗം സ്ഥിരീകരിച്ചത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ
ദില്ലി: നീതി ആയോഗ് ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നീതി ആയോഗിന്റെ ഓഫീസ് സീൽ ചെയ്തിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ജീവനക്കാരന് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് ഓഫീസ് സ്ഥിതി ചെയ്യുന്ന നീതി ആയോഗ് ഭവൻ രണ്ട് ദിവസത്തേക്ക് അടച്ചിടുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ചുള്ള നടപടികളാണ് സ്വീകരിക്കുക. കെട്ടിടത്തിൽ അണുനശീകരണത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിന് ശേഷം ഓഫീസ് സാധാരണ രീതിയിൽ പ്രവർത്തിച്ച് തുടങ്ങും. രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി സ്വയം നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഇതോടെ ഓഫീസിലെത്തിയ എല്ലാ ജീവനക്കാരോടും മടങ്ങിപ്പോകാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി തലവനായ നീതി ആയോഗിന്റെ ആസ്ഥാനം ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റിലാണ് സ്ഥിതിചെയ്യുന്നത്. പ്ലാനിംഗ് കമ്മീഷൻ റദ്ദാക്കിയതോടെ 2015ലാണ് ഇന്ത്യയിൽ നീതി ആയോഗിന് രൂപം നൽകുന്നത്. 3100 കേസുകൾ റിപ്പോർട്ട് ചെയ്ത ദില്ലിയിൽ 54 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതിനകം 29, 435ലെത്തിയിട്ടുണ്ട്. 90 കണ്ടെയ്ൻമെന്റ് സോണുകളാണ് തലസ്ഥാനത്ത് ഇപ്പോഴുള്ളത്. 6,868 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. 934 പേരാണ് വൈറസ് ബാധയെത്തുടർന്ന് ഇന്ത്യയിൽ മരിച്ചിട്ടുള്ളത്.

എന്നാൽ ദില്ലിയിൽ ചൊവ്വാഴ്ച മുതൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗാശുപത്രികൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ എന്നിവ തുറക്കാൻ അനുമതി നൽകിയ സർക്കാർ മരുന്നുകൾ, വാക്സിനുകൾ എന്നിവയുടെ വിതരണത്തിനും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, ശാസ്ത്രജ്ഞർ, എന്നിവർക്ക് അന്തർസംസ്ഥാന യാത്രകൾക്ക് അനുമതിയുണ്ട്. ആവശ്യമെങ്കിൽ വ്യോമമാർഗ്ഗവും തിരഞ്ഞെടുക്കാം. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, വാട്ടർ പ്യൂരിഫയറുകൾ സർവീസ് ചെയ്യുന്നവർ എന്നിവർക്ക് പ്രവർത്തനാനുമതിയുണ്ട്. സ്കൂൾ പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്.












Click it and Unblock the Notifications