രാംനാഥ് കോവിന്ദിന് നിതീഷ് കുമാറിന്‍റെ പിന്തുണ: പ്രതിപക്ഷത്തിന് തിരിച്ചടി
ബീഹാര്‍ നിയമസഭാ ചീഫ് വിപ്പ് രത്നേഷ് സാദയാണ് കോവിന്ദിനുള്ള പിന്തുണ പ്രഖ്യാപിച്ചത്
ദില്ലി: എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ. നിതീഷ് കുമാർ, എംഎൽഎമാർ മുതിർന്ന ജെഡിയു നേതാക്കള്‍ എന്നിവരാണ് പട്നയിൽ രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ പിന്തുണയ്ക്കില്ലെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാ ഗാന്ധിയെ അറയിച്ചതായും നിതീഷ് കുമാർ വ്യക്തമാക്കി.
എന്‍ഡിഎ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെയാണ് പാര്‍ട്ടി പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുന്നതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചതായി ബീഹാര്‍ നിയമസഭാ ചീഫ് വിപ്പ് രത്നേഷ് സാദയാണ് വ്യക്തമാക്കിയത്. ആദ്യമായാണ് ബീഹാര്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാളെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുന്നതെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും ബീഹാറിന്‍റെ നന്മയ്ക്ക് അനിവാര്യമാണെന്നുമായിരുന്നു സാദ പട്നയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

71 കാരനായ ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദയെ തിങ്കളാഴ്ചയാണ് എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. ഇതോടെ രാംനാഥ് കോവിന്ദ് ഗവര്‍ണര്‍ സ്ഥാനവും ചൊവ്വാഴ്ച രാജിവച്ചിരുന്നു. ബിജെപിയുടെയും സഖ്യകക്ഷികളുടേയും പിന്തുണയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് 60 ശതമാനത്തോളം വോട്ടുകള്‍ ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. വൈഎസ്ആർ കോണ്‍ഗ്രസും ശിവസേനയും നേരത്തെ തന്നെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കെ ജൂലൈ 17 നാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications