ദുരിതം വിതച്ച് നിവാർ;മരണം 5 ആയി..തമിഴ്നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും കനത്തനഷ്ടം
ചെന്നൈ; നിവാർ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയുണ്ടായ ദുരിതപെയ്തിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയിലും കനത്ത നാശം. പല അപകടങ്ങളിലായി മരിച്ചവരുടെ എണ്ണം 5 ആയി. പല താഴ്ന്ന സ്ഥാലങ്ങളും വെള്ളത്തിനടയിലായി. തമിഴ്നാട്ടിൽ ഇതുവരെ 2,27,300 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Recommended Video
ചെന്നൈയിൽ രണ്ട് പേരും നാഗപട്ടണത്ത് ഒരാളുമാണ് മരിച്ചത്. മരം കടപുഴകി വീണാണ് ചെന്നൈ സ്വദേശിയായ 50 കാരൻ മരിച്ചത്.കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവിൽ പൊട്ടിവീണ വൈദ്യുത കേബിളിൽനിന്ന് ഷോക്കേറ്റ് ബിഹാർ സ്വദേശിയായ 27 കാരനും മരിച്ചു. നാഗപട്ടണം ജില്ലയിൽ 16 കാരനാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറ്റിൽ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മരിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ 101 ഓളം വീടുകൾ നശിച്ചിട്ടുണഅട്. 1,086ഓളം മരങ്ങൾ വിവിധ ഇടങ്ങളിലായി കടപുഴുകി വീണു. അവയെല്ലാം നീക്കം ചെയ്യുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി പുതുച്ചേരിയോട് ചേർന്നുള്ള കടലൂർ സന്ദർശിച്ച് ജില്ലയിലെ നാശനഷ്ടങ്ങൾ വിലയിരുത്തി.ചീഫ് സെക്രട്ടറി കെ ഷൺമുഖം ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം സ്ഥിതിഗതികൾ അവലോകനം ചെയ്തു.സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ നിവാർ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.ചെന്നൈയിൽ നിവാർ ശക്തി കുറഞ്ഞതോടെ വിമാന, തീവണ്ടി സർവ്വീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോഴും തീരദേശങ്ങളിൽ മഴ തുടരുകയാണ്.വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം പുതുച്ചേരിയിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി നാരായണ സാമി പറഞ്ഞു.ഇതുവരെ 400 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. മറ്റ് നാശനഷ്ടങ്ൾ സംഭവിച്ച് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമായ വിവരം ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു..
ചുഴലിക്കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നിരിക്കുകയാണ്.മഴശക്തമായതോടെ ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. മധ്യ-പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും ആന്ധ്രപ്രദേശ് തീരത്തും മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 85 കിലോമീറ്റർ വരെയും വേഗതയിലുള്ള ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വെല്ലൂർ, റാണിപ്പേട്ട്, തിരുപത്തൂർ, ധർമപുരി, തിരുവണ്ണാമല എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.