പനീര്‍ശെല്‍വത്തിന്റെ നാടകം; പൊളിച്ചടുക്കി പോലിസ്, എംഎല്‍എമാര്‍ സ്വതന്ത്രര്‍!! റിപോര്‍ട്ട് കോടതിയില്‍
അണ്ണാഡിഎംകെ എംഎല്‍എമാരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല തടവിലാക്കിയിരിക്കുകയാണെന്ന തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വാദം പൊളിഞ്ഞു.
ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എമാരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല തടവിലാക്കിയിരിക്കുകയാണെന്ന തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വാദം പൊളിഞ്ഞു. എംഎല്‍എമാര്‍ക്ക് ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നും അവര്‍ റിസോര്‍ട്ടില്‍ സുഖമായിരിക്കുന്നുവെന്നും പോലിസ് മദ്രാസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കി.
കോടതിയുടെ നിര്‍ദേശപ്രകാരം എംഎല്‍എമാര്‍ താമസിക്കുന്ന മഹാബലിപുരത്തിനടുത്ത റിസോര്‍ട്ടില്‍ പോലിസും റവന്യൂ ഉദ്യോഗസ്ഥരും വന്ന് കഴിഞ്ഞ ശനിയാഴ്ച എംഎല്‍എമാരുടെ മൊഴി ശേഖരിച്ചിരുന്നു. അവരില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് പോലിസ് കോടതിയെ അറിയിച്ചത്. എംഎല്‍മാര്‍ ആര്‍ഭാടത്തോടെയാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. അവരുടെ കുടുംബങ്ങളെയും ഇപ്പോള്‍ അവര്‍ അങ്ങോട്ട് ക്ഷണിച്ചിരിക്കുകയാണ്. അതേസമയം, ശശികല വീണ്ടും റിസോര്‍ട്ടിലെത്തുമെന്ന് റിപോര്‍ട്ടുണ്ട്.
കുവത്തൂരിലെ ആഡംബര റിസോര്‍ട്ടില്‍ 119 അണ്ണാഡിഎംകെ എംഎല്‍എമാരാണുള്ളത്. ആരും ശശികലക്കെതിരേ പരാതി പറഞ്ഞില്ല. തങ്ങളെ നിര്‍ബന്ധപൂര്‍വം ആരും പാര്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പോലിസിനോട് പറഞ്ഞു.
ഇടക്കാല മുഖ്യമന്ത്രി എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിര്‍ബന്ധപൂര്‍വം അടച്ചിട്ടിരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ശശികല അവരെ തുറന്ന് വിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് എംഎല്‍എമാരെ കാണാനില്ലെന്ന് പരാതിയുമെത്തി. ഈ സാഹചര്യത്തിലാണ് കോടതി എംഎല്‍എമാരുടെ അഭിപ്രായം തേടാന്‍ പോലിസിനോട് നിര്‍ദേശിച്ചത്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പര്യാപ്തമായ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ശശികല പറഞ്ഞു. പോലിസ് റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ തന്നെ ക്ഷണിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
ജയലളിത അന്തരിച്ചതിനെ തുടര്‍ന്നാണ് അവരുടെ വിശ്വസ്തനായിരുന്ന പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാല്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ജനറല്‍ സെക്രട്ടറി ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാജി വച്ച പനീര്‍ശെല്‍വം തൊട്ടടുത്ത ദിവസം താന്‍ നിര്‍ബന്ധപൂര്‍വം രാജിവയ്ക്കുകയായിരുന്നുവെന്ന് പറഞ്ഞതോടെയാണ് വിവാദം തുടങ്ങിയത്.
എന്നാല്‍ ശശികലക്കെതിരേ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഈ ആഴ്ച വിധി വരാനിരിക്കുകയാണ്. വിധി എതിരായാല്‍ ശശികലയുടെ മുഖ്യമന്ത്രി മോഹം പൊലിയും. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അവരെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തത്.
ഗവര്‍ണര്‍ തീരുമാനം വൈകുന്നതോടെ വന്‍ അടിയൊഴുക്കാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായത്. നിരവധി അണ്ണാഡിഎംകെ എംപിമാരും എംഎല്‍എമാരും പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നു. ഈ സാഹചര്യത്തില്‍ ശശികല ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി. ഗവര്‍ണര്‍ പനീര്‍ശെല്‍വത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു അവരുടെ ആരോപണം.
ഇതിനിടെ, തിങ്കളാഴ്ച ജന്‍മദിനം ആഘോഷിക്കുന്ന ഗവര്‍ണര്‍ക്ക് ശശികലയും പനീര്‍ശെല്‍വവും ആശംസകള്‍ നേര്‍ന്നു. പനീര്‍ശെല്‍വത്തിനൊപ്പം നിലവില്‍ 11 എംപിമാരും ഏഴ് എംഎല്‍എമാരുമാണുള്ളത്. മറ്റു എംഎല്‍എമാരെ സ്വതന്ത്രരാക്കിയാല്‍ തനിക്കായിരിക്കും വിജയമെന്ന് പനീര്‍ശെല്‍വം പറഞ്ഞിരുന്നു. എന്നാല്‍ പോലിസ് റിപോര്‍ട്ട് അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാണ്.
128 എംഎല്‍എമാരെയാണ് ശശികല പ്രത്യേക ബസില്‍ കഴിഞ്ഞാഴ്ച റിസോര്‍ട്ടിലെത്തിച്ചത്. ഇതില്‍ 119 പേരുടെ പ്രസ്താവനകളാണ് പോലിസ് കോടതിയില്‍ ഹാജരാക്കിയത്. നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
എന്നാല്‍ നിലവില്‍ ശശിലകയെ പിന്തുണയ്ക്കുന്ന എംഎല്‍എമാരില്‍ നിന്ന് ആരെങ്കിലും മറുകണ്ടം ചാടിയാല്‍ ശശികല കുഴങ്ങും. പനീര്‍ശെല്‍വത്തിന്റെ ആരോപണം മറികടക്കാന്‍ ഞായറാഴ്ച വൈകീട്ട് റിസോര്‍ട്ടിലെത്തിയ ശശികല എംഎല്‍എമാര്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ടിരുന്നു.
അതേസമയം, സുപ്രിംകോടതിയില്‍ തിങ്കളാഴ്ച പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വിളിക്കുന്നതിന് ഗവര്‍ണറോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജി. അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ശശികലക്കെതിരേ സമര്‍പ്പിച്ച മറ്റൊരു ഹരജി ഈ മാസം 17ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്.