'രാഹുലും സോണിയയുമായി പ്രശ്നങ്ങളില്ല': രാജിക്കുള്ള കാരണം കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സുഷ്മിത
ദില്ലി: കോൺഗ്രസ് വിട്ട അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ പ്രതികരണവുമായി മുൻ മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷൻ. കഴിഞ്ഞ ദിവസം പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് തൃണമൂലിൽ കോൺഗ്രസിൽ ചേർന്ന സുഷ്മിത ദേവാണ് പാർട്ടി വിട്ട നീക്കത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിട്ടുള്ളത്. സുഷ്മിത പാർട്ടി വിട്ടതോടെ കപിൽ സിബൽ അടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കളാണ് പാർട്ടി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പരസ്യ പ്രതികരണവുമായി വനിതാ നേതാവ്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുമായോ തനിക്ക് പ്രശ്നങ്ങളില്ലെന്നാണ് സുഷ്മിത വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി നല്ല സമവാക്യമാണുള്ളത്. എന്നാൽ എന്റെ ആളുകളോട് മറുപടി പറയാൻ ഞാൻ ബാധ്യസ്ഥയാണെന്നും അവർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ വിശദീകരിക്കാൻ സുഷ്മിത ഇതുവരെയും തയ്യാറായില്ല. രാജിവെക്കാനുള്ള കാരണങ്ങളെല്ലാം പാർട്ടി പ്രസിഡന്റിനുള്ള രാജിക്കത്തിൽ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് ഇതെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് അവർ നൽകിയ മറുപടി.

"കോൺഗ്രസുമായി എനിക്ക് ദീർഘകാല ബന്ധം ഉണ്ടായിരുന്നു. കോൺഗ്രസ് എനിക്ക് ധാരാളം അവസരങ്ങൾ തരികയും ചെയ്തു. എന്റെ 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഞാൻ കോൺഗ്രസ് ഹൈക്കമാന്റിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ കുറവുകൾക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നോട് ക്ഷമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേബിന്റെ മകൾ കൂടിയായ സുഷ്മിത ദേവിന്റെ പ്രതികരണം. കോൺഗ്രസ് വിട്ടതിന് തൊട്ടുപിന്നാലെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് തൃണമൂൽ കോൺഗ്രസിൽ പ്രവേശിക്കുകയായിരുന്നു.

കോൺഗ്രസ് നേതാവും അഖിലേന്ത്യാ മഹിളാകോൺഗ്രസ് അധ്യക്ഷയുമായിരുന്ന സുഷ്മിത ദേവ് ആഗസ്റ്റ് 16നാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. പാർട്ടി നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്ന സുഷ്മിത കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെയാണ് പാർട്ടി വിട്ടത്. ഇതിന് പിന്നാലെ തന്നെ താൻ ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും അവർ പ്രതികരിച്ചിരുന്നു. ഇക്കഴിഞ്ഞ അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. ഇതിനിടെയാണ് സുഷ്മിത രാജി ഭീഷണി മുഴക്കുന്നത്. ഇവരെ അനുനയിപ്പിക്കുന്നതിന് വേണ്ടി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇടപെടുകയും ചെയ്തിരുന്നു.

അസമിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐയുഡിഎഫുമായി കോൺഗ്രസ് സഹകരിക്കുന്നതിൽ ആദ്യമേ എതിർപ്പ് രേഖപ്പെടുത്തിയ നേതാവാണ് സുഷ്മിത. എന്നാൽ ഇതിനിടെ സീറ്റ് വിഭജനത്തിലും പ്രശ്നങ്ങൾ ഉടലെടുത്തതോടെ അതൃപ്തി കടുക്കുകയായിരുന്നു. ഇതിനിടെ രാജി സന്നദ്ധതയറിയിച്ചെങ്കിലും സുഷ്മിത പാർട്ടി വിടില്ലെന്നായിരുന്നു അസം കോൺഗ്രസ് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. അതേ സമയം അഭിപ്രായ വ്യത്യാസം ചർച്ചയിലൂടെ പരിഹരിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും സുഷ്മിത അപ്രതീക്ഷിതമായി രാജി സമർപ്പിക്കുകയായിരുന്നു.

കോൺഗ്രസ് വിട്ടതോടെ സുഷ്മിത തൃണമൂലിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അന്ന് തന്നെ സുഷ്മിത തൃണമൂലിനൊപ്പം ചേരുകയായിരുന്നു. തൃണമൂൽ നേതാക്കളായ അഭിഷേക് ബാനർജി, ഡെറീക് ഒബ്രിയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ വീണ്ടും സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ തൃണമൂൽ കോൺഗ്രസ് ആരംഭിച്ചിരുന്നു.

അസമിൽ അടിത്തറ ശക്തപ്പെടുത്തുന്നതിന് വേണ്ടി അസമിൽ നിന്നുള്ള രാഷ്ട്രീയ നേതാവും കർഷക നേതാവുമായ അഖിൽ ഗോഗോയിയുമായി രണ്ടോളം തവണ ചർച്ചകൾ നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിൽ ചേരാനില്ലെന്നും പ്രാദേശിക പാർട്ടിയുടെ ഭാഗമായി തുടരാനാണ് നീക്കമെന്നും അഖിൽ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മനുഷ്യാവകാശ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെ ദിവസങ്ങൾക്ക് മുമ്പ് തൃണമൂലിൽ ചേർന്നിരുന്നു.

അസമിൽ തൃണമൂൽ കോൺഗ്രസിനെ നയിക്കാൻ താൽപ്പര്യമില്ലെന്ന് റെയ്ജർ ദൾ സ്ഥാപകൻ അഖിൽ ഗോഗോയ് വ്യക്തമാക്കിയതോടെ സുഷ്മിത ദേബിനെ അസമിൽ തൃണമൂലിനെ നയിക്കുന്നതിനായി നിയോഗിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തൃണമൂൽ അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ മാനർജിയും അഭിഷേക് ബാനർജി എന്നിവരുമായി രണ്ട് തവണ കൊൽക്കത്തയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അസമിൽ തൃണമൂൽ കോൺഗ്രസിനെ നയിക്കാമോ എന്ന നിർദേശമാണ് അഖിൽ ഗോഗോയിയോട് പാർട്ടി മുന്നോട്ടുവെച്ചത്. എന്നാൽ ഗോഗോയ് ഈ ആവശ്യം നിരസിച്ചതോടെ അസമിൽ നിന്നുള്ള മറ്റൊരു നേതാവിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു തൃണമൂൽ കോൺഗ്രസ് ഈ സാഹചര്യത്തിലാണ് സുഷ്മിതയുടെ പാർട്ടി പ്രവേശം.

മമതാ സർക്കാർ അസമിലേക്ക് വേണ്ടി പരിഗണിക്കുന്ന രണ്ടാമത്തെ നേതാവ് സുഷ്മിതയുടെ പിതാവും രാജീവ് ഗാന്ധി സർക്കാരിൽ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന സന്തോസ് മോഹൻ ദേവാണ്., ബംഗാളി ആധിപത്യമുള്ള ബരാക് താഴ്വരയിൽ ഉറച്ച സ്വാധീനമുള്ള വ്യക്തിയാണ്. പിതാവിന്റെ പാരമ്പര്യത്തെ പിന്തുടർന്നെത്തിയ സുഷ്മിത 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുസ്മിത സിൽചാർ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിക്കൊണ്ടാണ് സുഷ്മിത രാജി പ്രഖ്യാപനം നടത്തിയത്.

മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ വേട്ടയാടുന്നതിനെ തങ്ങളുടെ പാർട്ടി അനുകൂലിക്കുന്നില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ചൊവ്വാഴ്ച പ്രതികരിച്ചത്. സുഷ്മിത ദേവിന്റെ പാർട്ടി പ്രവേശനത്തിന് പിന്നാലെയാണ് പ്രതികരണം. അതേ സമയം "ഒരു മികച്ച ഇന്ത്യയ്ക്കായി ഞങ്ങളോടൊപ്പം യാത്ര ചെയ്യാൻ പ്രതിജ്ഞാബദ്ധരായവരെ" എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി."രാഷ്ട്രീയ പാർട്ടികളെ വേട്ടയാടുന്നതും തകർക്കുന്നതും ഞങ്ങളുടെ ശൈലിയല്ല. എന്നിരുന്നാലും, ഒരു മികച്ച ഇന്ത്യയ്ക്കായി ഞങ്ങളോടൊപ്പം യാത്ര ചെയ്യാൻ പ്രതിജ്ഞാബദ്ധരായവരെ സ്വാഗതം ചെയ്യുന്നതിൽ എപ്പോഴും സന്തോഷമുണ്ട്,". സുഷ്മിതയ്ക്കൊപ്പമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.












Click it and Unblock the Notifications