എവിടെ പോയി ഒളിച്ചാലും ഭീകരരെ കണ്ടെത്തി ശിക്ഷിക്കും, ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി
യാവത് മാല്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് എതിരെ ലോകരാഷ്ട്രങ്ങള്‍ അടക്കം ശക്തമായ വിമര്‍ശനം ഉയര്‍ത്തുകയാണ്. 39 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്തത് പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആണ്.
ഇന്ത്യന്‍ സൈനികരുടെ മരണത്തിന് തിരിച്ചടി നല്‍കണം എന്ന ആവശ്യം ശക്തമാവുകയാണ്. പാകിസ്താന് തിരിച്ചടി നല്‍കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. പാകിസ്താനെ രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു.
തീവ്രവാദത്തിനുളള പര്യായം
പാകിസ്താന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യയെ വിഭജിച്ച ശേഷം രൂപം കൊണ്ട ഒരു രാജ്യം തീവ്രവാദത്തിന് അഭയം നല്‍കുന്നുവെന്നും ഈ രാജ്യം തീവ്രവാദത്തിനുളള പര്യായമായി മാറിയിരിക്കുന്നുവെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ യാവത് മാലില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തീവ്രവാദികൾ രക്ഷപ്പെടില്ല
പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ എവിടെയൊക്കെ ചെന്നൊളിച്ചാലും രക്ഷപ്പെടില്ല. അവരെ പിടികൂടി ശിക്ഷിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സുരക്ഷാ സേനയ്ക്ക് സര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് തിരിച്ചടിക്കാന്‍ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജീവത്യാഗം വെറുതേ ആവില്ല
പുല്‍വാമയില്‍ സംഭവിച്ച ദുരന്തത്തില്‍ നമ്മളെല്ലാവരും ദുഖിതരാണ്. നിങ്ങളുടെ അമര്‍ഷം എനിക്ക് മനസ്സിലാകുന്നുണ്ട്. മഹാരാഷ്ട്രയുടെ രണ്ട് പുത്രന്മാര്‍ക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സൈനികരുടെ ജീവത്യാഗം വെറുതേയാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെയാണ് പ്രധാന്യം നല്‍കുന്നത്.
ശക്തമായ തിരിച്ചടി നല്‍കും
കഴിഞ്ഞ ദിവസവും ഭീകരാക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈന്യത്തിന്റെ ധൈര്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
സർക്കാർ പ്രതിരോധത്തിൽ
ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ സ്വപ്‌നം നടക്കില്ല. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അതേസമയം സുരക്ഷാ വീഴ്ചയെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നത് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സൂക്ഷ്മമായ അന്വേഷണം വേണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
|
കണ്ണീർപ്പൂക്കൾ
കൊല്ലപ്പെട്ട സിആർപിഎഫ് ജവാന് മകൾ അന്ത്യാജ്ഞലി അർപ്പിക്കുന്നു