മദ്യം വിൽക്കുന്നത് സർക്കാരിന്റെ പണിയല്ല; കാര്യങ്ങളെ കുറിച്ച് യുവാക്കൾക്ക് വ്യക്തത വേണമെന്ന് കമൽ
ചെന്നൈ: ഫെബ്രുവരി 21ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉലക നായകൻ കമൽ ഹാസൻ. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെയാണ് കമൽ ഹാസൻ രൂക്ഷമായി വമർശിച്ചിരിക്കുന്നത്. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചെന്നൈയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് വ്യക്തമായ അവബോധം ആവശ്യമാണെന്നും, എന്നാൽ മാത്രമേ ഉചിതമായ സമയത്ത് നേതൃത്വത്തിലേക്ക് ഉയരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂക്ഷ വിമർശനം
രാഷ്ട്രീയ പ്രഖ്യാപനത്തെ തുടര്‍ന്ന് കമല്‍ ഹസന്റെ നേതൃത്വത്തില്‍ രാമേശ്വരത്ത് നിന്നും നാളൈ നമതൈ എന്ന പേരില്‍ സംസ്ഥാന പര്യടനം സംഘടിപ്പിക്കുന്നുണ്ട് അതിനിടയിലാണ് ഇത്തരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്.
ഗ്രാമത്തെ ദത്തെടുക്കും
തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തെ ദത്തെടുക്കുമെന്നും ആ ഗ്രാമത്തെ വികസനത്തിന്റെ മാതൃകയായി വളര്‍ത്തുമെന്നും കമല്‍ ഹാസന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 ന് എപിജെ അബ്ദുള്‍ കലാമിന്റെ സ്വദേശമായ രാമേശ്വരത്തുനിന്ന് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിടുകയാണ് കമല്‍ഹാസന്‍ ഒരുങ്ങുന്നത്.
ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ
തന്റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര നടത്തുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളുടെ ആശങ്കകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും അടുത്തറിയാന്‍ യാത്രയില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘നാളൈ നമത്'
ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളായാണ് യാത്ര പൂര്‍ണമാകുക. തമിഴ്നാട് പര്യടനത്തിന്റെ പേര് ‘നാളൈ നമത്' എന്നാണ് പേരിട്ടിരിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ എംജിആർ ചിത്രത്തിന്റെ പേരാണ് ‘നാളൈ നമത്'.