ബദാമിയിലേക്ക് ഇല്ല, മത്സരം കോലാറിൽ നിന്ന്; പ്രഖ്യാപിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോലാർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കർണാടക പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സീറ്റായ ബദാമിയിൽ നിന്ന് മാറി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചന സിദ്ധരാമയ്യ നൽകിയിരുന്നു. അടുത്തിടെ കോലാർ സന്ദർശനത്തിനിടെ പത്രികാ സമർപ്പണ സമയത്ത് മടങ്ങി വരാമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സിദ്ധരാമയ്യ മടങ്ങിയത്. ഇതോടെ അദ്ദേഹം കോലാറിൽ നിന്ന് മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അത്തരം ചർച്ചകൾക്കാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.

'ഇക്കുറി കോലാറിൽ നിന്നും മത്സരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഹൈക്കമാന്റ് ആണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്', പൊതുപരിപാടിയിൽ വെച്ച് അദ്ദേഹം വ്യക്തമാക്കി.2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നു പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗൽക്കോട്ടിലെ ബാദാമിയിൽ നിന്നായിരുന്നു നിയമസഭയിലേക്ക് എത്തി. ബദാമിയ്ൽ ബി ജെ പി നേതാവവും മന്ത്രിയുമായി ശ്രീരാമലുവിനെയാണ് സിദ്ധരാമയ്യ പരാജയപ്പെടുത്തിയത്. ഈ മണ്ഡലത്തിൽ വേണ്ടത്ര സമയം ചെലവിടാൻ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിനാൽ ഇനി ഇവിടെ നിന്നു മത്സരിക്കില്ലെന്നായിരുന്നു നേരത്തേ അദ്ദേഹം വ്യക്തമാക്കിയത്.

1983ല്‍ സ്വതന്ത്രനായാണ് മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരിയില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിച്ചത്. പിന്നീട് 2008 വരെ ഈ മണ്ഡലത്തിൽ തന്നെയായിരുന്നു മത്സരം. ഇതിനിടയിൽ 3 തിരഞ്ഞെടുപ്പിൽ മാത്രമാണ് സിദ്ധരാമയ്യ പരാജയം രുചിച്ചത്. 1989ല്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴായിരുന്നു ആദ്യ തോൽവി. 1999ല്‍ ജെ ഡി എസ് ടിക്കറ്റില്‍ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. ദേവഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ച സിദ്ധരാമയ്യ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

2008 ഓടെ മണ്ഡല പുനഃർനിർണയം നടന്നപ്പോൾ അദ്ദേഹത്തിന്റെ ശക്തി കേന്ദ്രങ്ങൾ മുഴുവൻ കൈവിട്ടു. ഇതോടെ അദ്ദേഹം തൊട്ടടുത്ത മണ്ഡലമായ വരുണയിലേക്ക് മാറി. ക കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസിന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നു ബദാമിയ്ക്ക് പുറമെ സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ എത്തിയത്. എന്നാൽ ജെ ഡി എസ് നേതാവ് ഡി ടി ദേവേഗൗഡയോട് പരാജയം രുചിച്ചു. 36,042 വോട്ടുകൾക്കായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. വരുണയിൽ സിദ്ധരാമയ്യയുടെ മകൻ ഡോ യതീന്ദ്രയായിരുന്നു മത്സരിച്ചിരുന്നു.

അതേസമയം ഇക്കുറി കോലാറിൽ മത്സരിക്കാനുള്ള സിദ്ധാരമയ്യയുടെ തീരുമാനം കോലാർ, ചിക്കബെല്ലാപുര, ബംഗളൂരു റൂറൽ ജില്ലകളിലെ പാർട്ടിയുടെ സാധ്യതകളെ സഹായിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കോലാർ സിദ്ധരാമയ്യയ്ക്ക് സുരക്ഷിത മണ്ഡലമായിരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ സൂചിപ്പിക്കുന്നത്. മേഖലയിലെ പാർട്ടിയുടെ വൊക്കലിഗ നേതാക്കളും അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പിന്നാക്ക-ന്യൂനപക്ഷ - ദളിത് വിഭാഗങ്ങളുടെ പിന്തുണയും സിദ്ധരാമയ്യയ്ക്ക് ലഭിക്കുമെന്നും നേതാക്കൾ പറയുന്നു. സിദ്ധരാമയ്യയുടെ അനുയായികൾ നടത്തിയ സർവ്വേയിലും അനുകൂലമാണ് കാര്യങ്ങൾ എന്നാണ് കണ്ടെത്തൽ.

മുഖ്യമന്ത്രി മോഹവുമായാണ് സിദ്ധരാമയ്യ ഇക്കുറി മത്സരത്തിന് ഇറങ്ങുന്നത്. കോൺഗ്രസ് വിജയിച്ചാൽ വീണ്ടും തനിക്ക് കേസര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സിദ്ധരാമയ്യയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കളും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ഡികെ ശിവകുമാറും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുള്ള ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്. നേതാക്കൾ വടംവലി ശക്തമാക്കിയതോടെ വിഷയത്തിൽ ഹൈക്കമാന്റും ഇടപെട്ടു. അധികാരത്തിന് വേണ്ടിയാകണം നേതാക്കൾ പ്രഥമ പരിഗണന നൽകുന്നതെന്നാണ് ഹൈക്കമാന്റ് വ്യക്തമാക്കിയത്.












Click it and Unblock the Notifications