സ്‌കൂള്‍ പരിസരത്ത് തെരുവുനായകളുണ്ടാകും, എന്നുവച്ച് കൊല്ലണോ? അവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്...
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും മുംബൈയും അടക്കം നിരവധി സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലി: തെരുവ് നായകള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരുവുനായകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുന്നത് അനുവദമനീയമാണ് എന്നാല്‍ അതേസമയം മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കണമെന്ന ആവശ്യത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും മുംബൈയും അടക്കം നിരവധി സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായ്ക്കളുടെ കടിയേറ്റ് മനുഷ്യര്‍ മരിക്കുമ്പോഴാണ് അവയെ കൊല്ലുന്നതെന്നും അല്ലാതെ എല്ലാ തെരുവുനായ്ക്കളെയും ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളം കോടതിയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും സുപ്രീംകോടതിയുടെ നിര്‍ദേശത്തോട് യോജിക്കുകയും തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും വിശദമാക്കി. തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് 400 പരാതികളാണ് ലഭിച്ചത്. അതില്‍ 24 എണ്ണമാണ് ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളത്. സ്‌കൂളില്‍ പോകുന്ന നിരവധി കുട്ടികളെ തെരുവുനായ്ക്കള്‍ ആക്രമിക്കാറുണ്ടെന്ന കാര്യവും കേരളം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2015-16 കാലയളവില്‍ കേരളത്തില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റതെന്നാണ് കോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഏറ്റവുമധികം ഇരയാകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ പരിസരത്ത് തെരുവ് നായകള്‍ ഉണ്ടെന്ന് കരുതി അതിനെയെല്ലാം കൊല്ലേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
തെരുവ് നായകളെ അഭയകേന്ദ്രങ്ങളുണ്ടാക്കി അങ്ങോട്ട് മാറ്റുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ ഇത്തരത്തില്‍ ഒരു ഷെല്‍ട്ടര്‍ ഹോം ഉണ്ടെന്ന കാര്യവും പരിഗണിച്ച കോടതി ഇതിന്റെ കൃത്യമായ രൂപരേഖ സമര്‍പ്പിക്കാനും പറഞ്ഞു. കേരളത്തില്‍ തെരുവുനായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ടുളള കേസുകള്‍ പരിഗണിക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മുന്‍ കേരള ഹൈക്കോടതി ജഡ്ജായിരുന്ന സിരിജഗനാണ് കേസുകള്‍ പരിഗണിക്കുന്നത്.