കശ്മീര്‍ വിഭജനം: അമിത് ഷായുടെ ഉറപ്പിനെ കശ്മീര്‍ ജനത സ്വാഗതം ചെയ്തെന്ന് ഡോവല്‍, റിപ്പോര്‍ട്ട് ഇങ്ങനെ
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ കശ്മീരിലെ ജനങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെ സ്വാഗതം ചെയ്തെന്ന് അജിത് ഡോവല്‍. കശ്മീര്‍ താഴ് വരയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. കശ്മീരിലെത്തിയ അജിത് ഡോവല്‍ ആര്‍മി കമാന്‍ഡര്‍മാരോടും പാരാമിലിട്ടറി സേനയോടും സംസ്ഥാനത്തെ ഇന്‍റലിജന്‍സ് തലവന്മാരോടും സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പുറമേ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു.
കശ്മീരില്‍ രക്തംചിന്തുന്നത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് ആർട്ടിക്കിൾ 370 എടുത്ത് നീക്കുന്നതെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിച്ചത്. ജമ്മു കശ്മീരിൽ തീവ്രവാദവും, അഴിമതിയും ദാരിദ്ര്യവും വർദ്ധിക്കാൻ കാരണം ആർട്ടിക്കിൾ 370ആണെന്നും അദ്ദേഹം വാദിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏറ്റവും പുരോഗതി കൈവരിക്കുന്ന പ്രദേശമായി ജമ്മു കശ്മീരിനെ മാറ്റുമെന്നും അമിത് ഷാ ഉറപ്പ് നൽകി. സംഘര്‍ഷങ്ങള്‍ ഇല്ലാതാകുന്നതോടെ ഒരിക്കല്‍ കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ ഉറപ്പ്.

സ്ഥിരമല്ല, തിരിച്ചെടുക്കുമെന്ന്!!
ജമ്മു ആന്‍ഡ് കശ്മീരിന് നല്‍കിയിട്ടുള്ള കേന്ദ്രഭരണ പ്രദേശ പദവി സ്ഥിരമല്ലെന്നും സമാധാനം പുനഃസ്ഥാപിച്ച ശേഷം സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്നുമാണ് രാജ്യസഭയില്‍ അമിത് ഷാ വ്യക്തമാക്കിയത്. കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി തന്നെ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിനില്ലെന്നും ഇപ്പോഴത്തെ നിലയില്‍ മാറ്റമുണ്ടാകുന്നതോടെ മാറ്റം വരുത്തുമെന്നുമാണ് ഷാ നല്‍കിയ ഉറപ്പ്. അമിത് ഷാ രാജ്യസഭയില്‍ കശ്മീര്‍ വിഷയം സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അജിത് ഡോവല്‍ ജമ്മു കശ്മീരിലെത്തിയത്.

പദ്ധതിയിട്ട് നടപ്പിലാക്കിയത്
കശ്മീരില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതാണ്. കേന്ദ്രം കശ്മീരിലേക്ക് സമാശ്വസിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ എത്തിക്കേണ്ടതുണ്ടെന്നും ഡോവല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കശ്മീരില്‍ പ്രത്യേക പദവി റദ്ദുചെയ്തതിനെതിരെ പ്രതിഷേധങ്ങളില്ലെന്നും ജനങ്ങള്‍ അവരുടെ ജോലികളില്‍ വ്യാപൃതരാണെന്നും ഡോവല്‍ കുറിക്കുന്നു. ഏത് സാഹചര്യവും നേരിടുന്നതിനായി സൈന്യം കശ്മീരിലേക്ക് ഭക്ഷണവസ്തുുക്കളും മരുന്നും എത്തിച്ചിരുന്നു.

സ്ഥാപിത താല്‍പ്പര്യങ്ങള്‍
കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് ജനങ്ങളില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ജനങ്ങള്‍ക്കിടയിലുള്ള വികാരം. നിലവില്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ കരുതല്‍ തടങ്കലിലാണുള്ളത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കുന്നതിന് മുന്നോടിയായാണ് ഞായറാഴ്ച രാത്രി മുതല്‍ ഇവരെ കരുതല്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമേ സജ്ജാജ് ലോണും കരുതല്‍ തടങ്കലിലാണ്. ആദ്യം വീട്ടു തടങ്കലിലാക്കിയ മെഹബൂബയെയും ഒമര്‍ അബ്ദുള്ളയെയും പിന്നീട് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു.

കശ്മീരികളോട് ചെയ്തത്!!
ജമ്മു കശ്മീരില്‍ നിന്ന് വിനോദ സഞ്ചാരികളെയും അമര്‍നാഥ് തീര്‍ത്ഥാടകരെയും തിരിച്ചയച്ച് കനത്ത സൈനിക വിന്യാസം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കിയത്. സംസ്ഥാന പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും വാര്‍ത്താ വിനിമയ ബന്ധം വിഛേദിക്കുകയും ചെയ്ത ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ്തുുത വിഷയത്തില്‍ ബില്‍ കൊണ്ടുവരുന്നത്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. സൈനിക വിന്യാസത്തോടെ കശ്മീര്‍ ജനത ആശങ്കയിലാഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി ഒമര്‍ അബ്ദുള്ള എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications