സംപൂജ്യരായ എൻഎസ്യു; 7 ല്‍ എസ്എഫ്ഐ സഖ്യം: രാജസ്ഥാനിലെ വിദ്യാർത്ഥികള്‍ നല്‍കുന്ന സൂചനയെന്ത്
പരമ്പരാഗതമായി ബി ജെ പിയും കോണ്‍ഗ്രസും മാറി മാറി അധികാരത്തില്‍ വരുന്ന സംസ്ഥാനമാണ് രാജസ്ഥാനെങ്കിലും മിക്ക തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രരും ചെറിയ കക്ഷികളും ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കാറുണ്ട്. രണ്ട് പാർട്ടികളോടുമുള്ള ജനങ്ങളുടെ എതിർപ്പുകളാണ് ഇവർക്ക് ഗുണകരമായി മാറുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് 27-ന് പ്രഖ്യാപിച്ച സംസ്ഥാനസർവകലാശാലകളിലെയും അവയുടെ ഘടക കോളേജുകളിലെയും വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ബി ജെ പിയേയും കോണ്‍ഗ്രസിനേയും സംബന്ധിച്ച് വലിയ ശ്രദ്ധാ വിഷയമായി മാറുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ കക്ഷികളുടെ വിദ്യാർത്ഥി സംഘടനകള്‍ക്കേറ്റ തിരിച്ചടി തിരഞ്ഞെടുപ്പിനേയും ബാധിക്കുമോയെന്നാണ് ഇവരുടെ ആശങ്ക.
'ഗെലോട്ടിനെ ഓടിച്ച് സച്ചിനെ മുഖ്യമന്ത്രിയായി വാഴിക്കണം': രാജസ്ഥാന് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത
സർവ്വകലാശാലകളുടെ തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ അഫിലിയേറ്റ് ചെയ്ത നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) ഒരു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സ്ഥാനവും നേടാനാവാതെ സമ്പൂർണ്ണമായി പരാജയപ്പെട്ടു. ബി ജെ പിയുടെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അഞ്ച് പ്രസിഡന്റ് സ്ഥാനങ്ങൾ നേടി പിടിച്ച് നിന്നപ്പോള്‍. കോൺഗ്രസ്, ബി.ജെ.പി വിമതർ സ്വതന്ത്രർ എന്നിവർ അണിനിരന്ന എസ് എഫ് ഐ നേതൃത്വത്തിലുള്ള കൂട്ടായ്മ ഏഴ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് സ്ഥാനങ്ങളാണ് നേടിയത്.
അഫിലിയേറ്റഡ് കോളേജുകളിലും എന്‍ എസ് യു, എ ബി വി പി കക്ഷികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ഉദയ്പൂർ, ബൻസ്വാര, ദുൻഗർപൂർ, പ്രപത്ഗഡ് എന്നീ ആദിവാസി വിഭാഗങ്ങളിലെ 18 കോളേജുകളിൽ ഭാരതീയ ട്രൈബൽ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഭിൽ പ്രദേശ് വിദ്യാർത്ഥി മോർച്ച (ബിപിവിഎം) കാര്യമായ സ്വാധീനം ചെലുത്തി.
ബി.ജെ.പിയും കോൺഗ്രസും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വോട്ടെടുപ്പ് ഫലം ഇരുവരേയും ഞെട്ടിച്ചിട്ടുണ്ട്. ജോധ്പൂരിലെ ജയ് നരേൻ വ്യാസ് സർവകലാശാലയിൽ കോൺഗ്രസ് വിമതനായ അരവിന്ദ് സിംഗ് ഭാട്ടിയാണ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി എസ്എഫ്ഐ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജോധ്പൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് എൻഎസ്‌യുഐ ഔദ്യോഗിക സ്ഥാനാർഥിയെ പിന്തുണച്ച് രംഗത്ത് വന്നതതോടെയാണ് ഈ മത്സരം ശ്രദ്ധേയമായി മാറിയത്.
വിദ്യാർത്ഥി രാഷ്ട്രീയം നിരവധി രാഷ്ട്രീയ നേതാക്കളെ വളർത്തിയെടുത്ത രാജസ്ഥാനിൽ സർവ്വകലാശാല തിരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും സർവകലാശാല വിദ്യാർത്ഥി യൂണിയനുകളിലെ പ്രാതിനിധ്യം നിർണായകമാണ്. പല വിദ്യാർത്ഥി നേതാക്കളും യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു തുടങ്ങി, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ടിക്കറ്റുകൾ നേടുകയും പിന്നീട് സംസ്ഥാന മന്ത്രിമാർ വരെ ആവുകയും ചെയ്തിട്ടുണ്ട്.
സിക്കർ ജില്ലയിലെ ദീൻദയാൽ ഉപാധ്യായ ശെഖാവതി സർവകലാശാലയിൽ എസ്‌എഫ്‌ഐ സമ്പൂർണ വിജയം കൊയ്തത് ബി ജെ പിക്കേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഗംഗാനഗർ ജില്ലയിലെ ബല്ലൂറാം ഗോധാര വനിതാ കോളേജിൽ എസ്‌എഫ്‌ഐ ആദ്യമായി യൂണിയന്‍ പിടിച്ചു. ഭഗത്‌സിങ് കോളേജ്, ഗുരുഗ്രാം കോളേജ്, അനൂപ് ഘട്ട് ഗവ. കോളേജ്, എസ്‌കെഎം ഗർസാന കോളേജ് എന്നിവിടങ്ങില്‍ എല്ലാ സീറ്റിലും എസ് എഫ് ഐ നേതൃത്വം നല്‍കുന്ന സഖ്യം വിജയിച്ചു.