ആന്ധ്രയിൽ കോൺഗ്രസ്- ടിഡിപി സഖ്യനീക്കത്തിന് തിരിച്ചടി, പ്രതിഷേധവുമായി എൻടിആറിന്റെ ഭാര്യ
ഹൈദരാബാദ്: കോൺഗ്രസുമായി സഖ്യം ചേരാനുള്ള തെലുങ്ക് ദേശം പാർട്ടിയുടെ നീക്കത്തിന് തിരിച്ചടി. ടിഡിപി- കോൺഗ്രസ് സഖ്യത്തിനെതിരെ ശക്തമായി പ്രതിഷേധത്തിനൊരുങ്ങുകയാണ് പാർട്ടി സ്ഥാപകൻ കൂടിയായ എൻ ടി രാമറാവുവിന്റെ ഭാര്യ ലക്ഷ്മി പാർവതി.
ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡുവിനെ പ്രതിരോധത്തിലാക്കി വൈകാരികമായാണ് എൻടിആറിന്റെ ഭാര്യ എതിർപ്പ് അറിയിച്ചിരിക്കുന്നത്. ദില്ലിയിലെ കോൺഗ്രസ് നേതൃത്വത്തിന് അടിവയറവ് വെച്ചിരിക്കുന്ന തെലുങ്ക് ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാൻ തന്റെ ഭർത്താവ് ഉയർത്തെഴുന്നേറ്റിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി ലക്ഷ്മി പാർവതി പറയുന്നു.

എൻഡിഎ വിട്ടത്
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ടിഡിപി എൻഡിഎ സഖ്യം വിടുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നായിരുന്നു ടിഡിപിയുടെ ആരോപണം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്

കോൺഗ്രസുമായി സഖ്യം
എൻഡിഎയിൽ നിന്ന് പുറത്ത് വന്നെങ്കിലും കോൺഗ്രസുമായി സഖ്യത്തിന് തുടക്കത്തിൽ ടിഡിപി തയാറായിരുന്നില്ല. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിഡിപി കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടാൻ ആലോചിക്കുന്നത്. കോൺഗ്രസ് ഇതര പ്രതിപക്ഷ ഐക്യനിരയ്ക്കായിരുന്നു ആദ്യം ടിഡിപി ആലോചിച്ചിരുന്നതെങ്കിലും കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യം തിരിച്ചടി ഉണ്ടാക്കുമെന്ന് വിലയിരുത്തുകയായിരുന്നു.

ഭർത്താവിന് കത്ത്
ഹുസ്സൈൻ സാഗർ തടാകക്കരയിലെ എൻടിആർ സ്മാരകത്തിൽ ഭർത്താവിനെഴുതുന്ന കത്ത് എന്ന രീതിയിലാണ് പാർവതി തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. തെലുങ്കന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ പുനർജനിക്കു എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസിനെ നാമാവശേഷമാക്കാൻ രൂപംകൊണ്ട പാർട്ടി കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നത് എത്ര വിരോധാഭാസമാണെന്ന് ലക്ഷ്മി പാർവതി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അവസാനം ശ്വാസം വരെ കോൺഗ്രസിനെ എതിർത്തിരുന്ന ആളായിരുന്നു എൻടിആർ എന്നും അവർ പറയുന്നു.

ജനങ്ങളുടെ നേതാവ്
1982ലാണ് തെലുങ്ക് ദേശം പാർട്ടി രൂപികരിക്കുന്നത്. കോൺഗ്രസ് നയങ്ങളോടുള്ള വിയോജിപ്പായിരുന്നു ടിഡിപിയുടെ പിറവിക്ക് വഴി തെളിച്ചത്. എൻഡിആറിന് തെലുങ്ക് ജനതയ്ക്കിടയിൽ ഒരുദൈവീക പരിവേഷമായിരുന്നു ഉള്ളത്. അദ്ദേഹത്തിന്റെ സിനിമകൾ തന്നെയായിരുന്നു അതിന് കാരണം. പാവപ്പെട്ടവർക്ക് രണ്ട് രൂപയുടെ അരി, ജില്ലാഭരണ കേന്ദ്രങ്ങളിൽ വനിതകൾക്ക് 33 ശതമാനം സംവരണം തുടങ്ങിയ വിപ്ലവകരമായ പല ക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. 1989ൽ അധികാരം നഷ്ടമായെങ്കിലും മറ്റൊരു പാർട്ടിയുമായി സഖ്യത്തിലേർപ്പെടാൻ അദ്ദേഹം തയാറായില്ല. 1994ൽ വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നുവെന്ന് പാർവതി കത്തിൽ ഓർമിപ്പിക്കുന്നു.

ചന്ദ്രബാബു നായിഡുവിനെതിരെ
1994ലാണ് എൻടിആറിന്റെ മരുമകൻ കൂടിയായ ചന്ദ്രബാബു നായിഡു പാർട്ടിയുടെ അധികാരസ്ഥാനത്ത് എത്തുന്നത്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെയും മൂല്യങ്ങളെയും ചന്ദ്രബാബു നായിഡു ഉന്മൂലനം ചെയ്തുവെന്നാണ് ലക്ഷ്മി പാർവതി ആരോപിക്കുന്നത്. ലക്ഷ്മി പാർവതിയുടെ പാർട്ടികാര്യങ്ങളിലെ ഇടപെടൽ ചോദ്യം ചെയ്ത് ചന്ദ്രബാബു നായിഡു ഇവർക്കെതിരെ പട നയിച്ച ചരിത്രം കൂടിയുണ്ട്. ചന്ദ്രബാബു അവസരവാദിയാണെന്ന് ലക്ഷ്മി പാർവതി കുറ്റപ്പെടുത്തുന്നു.

പ്രത്യേക പാർട്ടി
എൻടിആറിന്റെ മരണ ശേഷം 1996ൽ എൻടിആർ തെലുങ്ക് ദേശം പാർട്ടി എന്ന പേരിൽ ലക്ഷ്മി പാർവതി പുതിയ പാർട്ടി രൂപികരിച്ചിരുന്നു. ശ്രീകാകുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 2012ൽ പാർട്ടി വൈഎസ്ആർ കോൺഗ്രസുമായി ലയിച്ചു.

മറുപടി
ലക്ഷ്മി പാർവതിയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് മുതിർന്ന ടിഡിപി നേതാവും പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ യാനമല രാമകൃഷ്ണനുഡു രംഗത്തെത്തി. മറ്റൊരു പാർട്ടിയെ തകർക്കാനായി രൂപം കൊണ്ട പാർട്ടിയല്ല ടിഡിപി. അന്നത്തെ വ്യവസ്ഥിതികളെയാണ് പാർട്ടി ചോദ്യം ചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്ത് ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും പുന: സ്ഥാപിക്കാൻ കോൺഗ്രസുമായി സഖ്യം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications