ലോക്ക് ഡൗണില്‍ തീരുമാനം എന്ത്? പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും
ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ലോക്ക് ഡൗണ്‍ നീട്ടല്‍, ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം. എന്നാല്‍ രോഗ വ്യാപനത്തിന്‍റെ അവസ്ഥ ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ ഈ മാസം 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കും. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ പറഞ്ഞിരുന്നു. ദില്ലിയില്‍ നിന്ന് തിരുവന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്കാണ് പ്രത്യേക തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്നത്. സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് വിതരണം ഉണ്ടാവില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിങ്. ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐർസിടിസി വെബ്സൈറ്റിൽ ലഭ്യമാകും.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. 2109 പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3277 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണം അറുത്തി രണ്ടായിരം കടന്നു. മഹാരാഷ്ട്രയില്‍ മാത്രം ഇരുപത്തി രണ്ടായിരത്തിലേറെ കോവിഡ് രോഗികളാണ് ഉള്ളത്. ഇന്നലെ 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 832 ആയി. ഗുജറാത്തിലും രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 7796 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 472 പേര്‍ക്ക് ജീവന്‍ നഷട്മായി. ദില്ലിയില്‍ 6542 ഉം തമിഴ്നാട്ടില്‍ 6535 ഉം പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
രാഹുലിന്റെ തിരിച്ചുവരവില്‍ മാറേണ്ടത് ഇവ, 3 കാര്യങ്ങള്‍, കോണ്‍ഗ്രസ് മാറ്റേണ്ടത്, വിജയിച്ചാല്‍!!
കേരളത്തില്‍ ഇന്നലെ 7 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിലുള്ള ഒരാളും എറണാകുളം ജില്ലയിലുള്ള ഒരാളും ചെന്നൈയില്‍ നിന്നും വന്നതാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്നലെ നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
ഉത്തര കൊറിയന്‍ അതിര്‍ത്തി അടച്ച് ചൈന.... സൈനിക നിയമം പ്രഖ്യാപിച്ചു, അപ്രതീക്ഷിതം!!
മന്‍മോഹന്‍ സിംഗിന് നെഞ്ചുവേദന... മുന്‍ പ്രധാനമന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചു, ആശങ്ക!!