ഒഡീഷ ട്രെയിൻ അപകടം: മരണം 288 ആയി, 900ലേറെ പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 900ത്തോളം പേർക്കാണ് പരിക്കേറ്റത്. പാളം തെറ്റിയ ബോഗികൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തിൽ പെട്ടത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864) പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ് ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസിലേക്ക് (12841) ഇടിച്ച് കയറുകയായിരുന്നു. ഈ ട്രെയിൻ കോച്ചിലേക്ക് അടുത്ത ട്രാക്കിലൂടെ എത്തിയ ഗുഡ്സ് ട്രെയിനും ഇടിച്ചതോടെ ദുരന്തത്തിന്റെ ആഘാതം ഇരട്ടിച്ചു. ബോഗികൾ പൊളിച്ച് മാറ്റിയായിരുന്നു ട്രെയിനിൽ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
4 ഒഡീഷ ദുരന്ത നിവാരണ സേന യൂണിറ്റുകൾ, 15ലധികം അഗ്നിശമന സേന യൂണിറ്റുകൾ, 30 ഡോക്ടർമാർ, 200 പോലീസ് ഉദ്യോഗസ്ഥർ, 60 ആംബുലൻസുകൾ എന്നിവ ദുരന്ത സ്ഥാലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. സൈന്യവും കൂടുതൽ എൻഡിആർഎഫ് സംഘങ്ങളും ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുമെന്നും അധികൃതർ അറിയിച്ചു.
അപകടത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം. അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആഘോഷ പരിപാടികൾ എല്ലാം റദ്ദ് ചെയ്തതായി മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. റെയിവെ മന്ത്രി അശ്വനി വൈഷ്ണവുമായി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അപകടത്തെ തുടർന്ന് 18 ഓളം ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. കൂടുതൽ ട്രെയിനുകൾ വഴി തിരിച്ച് വിട്ടതായും റെയിൽവേ അധികൃതർ അറിയിച്ചു. ഇതോടെ നിരവധി പേരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ സ്പെഷ്യൽ ട്രെയിനുകൾ അടക്കം ഏർപ്പെടുത്തുന്ന കാര്യം റെയിൽവേ പരിഗണിച്ചേക്കും.












Click it and Unblock the Notifications