ക്രൂഡോയിൽ വില കുതിക്കുന്നു; ഉത്പാദവം വർധിപ്പിക്കില്ല, പെട്രോൾ ഡീസൽ വില ഇനിയും കൂടും...
ദില്ലി: പെട്രോൾ, ഡീസൽ വില ഇനിയും കൂടാൻ സാധ്യത. അസംസ്കൃത എണ്ണവില ബാരലിന് 80 ഡോളർകടന്നു. ഇന്ത്യ ഏറ്റവും അധികം ഉറക്കുമതി ചെയ്യുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയാണ് കുതിച്ചുയർന്നത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിപണയിൽ എണ്ണവില കുറയ്ക്കാൻ ഉൽപ്പാദനം വർധിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നിരുന്നു.
എന്നാൽ ഉൽപ്പാദനം കൂട്ടേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് (OPEC) തീരുമാനിച്ചതോടെ പെട്രോൾ, ഡീസൽ വില ഇനിയും ഉയരാനാണ് സാധ്യത. കഴിഞ്ഞ ജൂണിൽ എണ്ണ ഉൽപാദനം നിയന്ത്രിക്കാമെന്ന തീരുമാനം ഒപെക് രാജ്യങ്ങൾ കൈക്കൊണ്ടിരുന്നു. ഈ നിലപാടിൽ തന്നെ ഉറച്ചു നിൽക്കാനാണ് അൽജീരിയയിൽ ചേർന്ന ഓപെക് യോഗത്തിലെ തീരുമാനം. നികുതി കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ പെട്രോൾ വില 100 രൂപയാകാൻ അധിക ദിവം കാത്തു നില്ഡക്കേണ്ടി വരില്ല.

ആവശ്യത്തിന് എണ്ണയുണ്ട്
വിപണിയിൽ ആവശ്യത്തിന് എണ്ണയുണ്ടെന്ന നിലപാടിലാണ് ഒപെക്. ഒപെകിന് പിന്തുണയായി റഷ്യയും മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങൾ ചേർന്ന് പ്രതിദിനം 6 ലക്ഷം ബാരൽ ഉൽപാദനം കുറച്ചിരുന്നു. അടുത്ത ഡിസംബറിലാണ് ഒപെകിന്റെ യോഗം ചേരുക. അതുകൊണ്ട് തന്നെ ഡിസംബർ വരെ എണ്ണ ഉൽപ്പാദനം കൂട്ടുമെന്ന പ്രതീക്ഷയും വേണ്ട. ഏഷ്യൻ കറൻസികളെല്ലാം ഡോളറിനെതിരെ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ദുർബലമായ കറൻസികളുടെ പട്ടികയിലാണ് ഇപ്പോൾ ഇന്ത്യൻ രൂപയും.

എക്സൈസ് തീരുവ
റെക്കോർഡ് ഭേദിച്ച് ഇന്ധനവില ഇന്ത്യൻ വിപണിയിൽ കുതിക്കുകയാണ്. ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യകതയുടെ എൺപതുശതമാനവും ഇറക്കുമതിയാണ്. എക്സൈസ് നിരക്ക് കുറയ്ക്കാതെ ജനങ്ങളുടെ മേൽ അധിക ഭാരം ഏർപ്പെടുത്തുകയാണെന്നും കേന്ദ്ര സർക്കാരിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്. എക്സൈസ് നികുതി ഒരു രൂപ കുറച്ചാൽ പ്രതിവർഷം 30,000 കോടി രൂപയുടെ നഷ്ടം വരുമെന്നാണു കേന്ദ്ര നിലപാട്. 12 തവണ എക്സൈസേ തീരുവ കൂട്ടിയ കേന്ദ്ര സർക്കാർ ഒരു തവണ മാത്രമാണ് കുറച്ചിരുന്നത്. കറന്റ് അക്കൗണ്ട് കമ്മി കൂടുകയും രൂപയുടെ മൂല്യമിടിവു തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ എക്സൈസ് നികുതി കറയ്ക്കാനാവില്ലെന്നതാണ് കേന്ദ്രത്തിന്റെ വാദം.

നൂറിലെത്താൻ ദിവസങ്ങൾ മാത്രം
വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില ലിറ്റിന് 90 രൂപ കടന്നു. പെട്രോൾ വിലയിൽ 11 പൈസയുടെയും ഡീസലിൽ അഞ്ച് പൈസയുടെയും വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ദില്ലിയിൽ പെട്രോൾ വില 83 രൂപയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഡീസൽ വില 75 രൂപയിലേക്കും കടന്നിരിക്കുന്നു. കൊച്ചിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില തിങ്കളാഴ്ച 78.06 രൂപയാണ് തിരുവനന്തപുരത്ത് 79.13 രൂപയും . നഗരപരിധിക്ക് പുറത്ത് ലിറ്ററിന് 80 രൂപ കടന്നു.

സെപ്തംബറിൽ കുതിച്ചുയർന്നു
സെപ്തംബർ മാസത്തിലാണ് ഇന്ധനവില കൂടുതലും വർധിച്ചത്. ദിനംപ്രതി അമ്പത് പൈസയോളം ഉയർന്നിട്ടുണ്ട്. വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് ഇന്ധനവില കമ്പനികൾ കുറച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണിലാണ് എണ്ണകമ്പനികൾക്കു പ്രതിദിനം പെട്രോൾ, ഡീസൽ വില നിശ്ചയിക്കാമെന്ന സംവിധാനം നിലവിൽ വരുന്നത്. അതിന് ശേഷം വരുന്ന ഏറ്റവും ഉയർന്ന വർധനവുള്ള മാസമാണ് സെപ്തംബർ. ക്രൂഡോയിൽ ഉൽപ്പാദനം വർധിപ്പിക്കെന്ന് ഒപെക് തീരുമാവിച്ചതോടെ ഇനിയും വില കൂടുകയല്ലാതെ കുറയാൻ സാധ്യത ഇല്ല. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ പെട്രോൾ വില 91 രൂപയിലധികമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications