മഹാരാഷ്ട്രയിലെ ഒമൈക്രോണ്‍ മരണം: നിഷേധിച്ച് ആരോഗ്യ വകുപ്പ്, മരണകാരണം ഹൃദയാഘാതവും പ്രമേഹവും
മുംബൈ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ഡ ബാധിച്ച് ഇന്ത്യയില്‍ 52കാരന്‍ മരണപ്പെട്ടിരുന്നു. നൈജീരിയയില്‍ നിന്നെത്തിയ ഇദ്ദേഹം ഇക്കഴിഞ്ഞ 28ന് ആണ് മരണപ്പെട്ടത്. തുടര്‍ന്ന് സാമ്പിള്‍ വൈറോളജി ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ 52കാരന്റെ മരണത്തിന് കാരണം കൊവിഡ് അല്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന വിവരം പ്രകാരം, പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ യശ്വന്ത്‌റാവു ചവാന്‍ ആശുപത്രിയില്‍ ഒമൈക്രോണ്‍ ബാധിച്ചയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പറയുന്നു. രോഗിക്ക് നൈജീരിയയില്‍ നിന്നുള്ള യാത്രാ ചരിത്രമുണ്ടെന്നും കഴിഞ്ഞ 13 വര്‍ഷമായി പ്രമേഹമുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്റെ മരണത്തെ ഒമൈക്രോണ്‍ മരണമായി കണക്കാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ് അധൃകൃതര്‍ വ്യക്തമാക്കി.

ഈ രോഗിയുടെ മരണം കോവിഡ്-19 അല്ലാത്ത കാരണങ്ങളാലാണ്. യാദൃശ്ചികമായി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) റിപ്പോര്‍ട്ട് അദ്ദേഹം ഒമൈക്രോണ്‍ വകഭേദം ബാധിച്ചതായി കണ്ടെത്തുകയായിരുന്നെന്ന് മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യ വകുപ്പിന്റെ ആരോഗ്യ ബുള്ളറ്റിനില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 198 പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇപ്പോള്‍ സംസ്ഥാനത്തെ ആകെ 450 ഓളം പേര്‍ക്കാണ് ഒമൈക്രോണ്‍ ബാധിച്ചത്. ഇവരില്‍ 30 പേര്‍ക്ക് അന്താരാഷ്ട്ര യാത്ര ചരിത്രമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയില്‍ പെട്ടെന്നുണ്ടായ കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണം ഒമൈക്രോണ്‍ വകഭേദമാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ ബുധനാഴ്ച പുതിയ കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. മെയ്-ജൂണ്‍ കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസാണിത്.
ദേശീയ തലസ്ഥാനത്ത് കോവിഡ് സ്ഥിതിഗതികളെക്കുറിച്ചുള്ള ഉന്നതതല യോഗത്തെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഡല്‍ഹി സര്‍ക്കാര്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിക്കുകയും സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഉത്തരവിനെത്തുടര്‍ന്ന്, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയും (ജെഎന്‍യു) ഡിസംബര്‍ 27 മുതല്‍ രാത്രി 11 മുതല്‍ വൈകിട്ട് 5 വരെ സര്‍വകലാശാലയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗും (എന്‍ഐടിഐഇ) കാമ്പസുകള്‍ വിടുന്നത് വിലക്കി.












Click it and Unblock the Notifications