‘ഒരാൾ കൊള്ളക്കാരൻ, മറ്റേയാൾ കള്ളൻ’; ബിജെപിയേയും എഐഎഡിഎംകെയേയും പരിഹസിച്ച് ഉദയനിധി
ചെന്നൈ: ബി ജെ പി ബന്ധം അവസാനിപ്പിച്ചതിൽ എ ഐ എ ഡി എം കെയ്ക്കെതിരെ പരിഹാസവുമായി തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഇരുപാർട്ടികളും തിരഞ്ഞെടുപ്പിൽ വീണ്ടും ഒരുമിച്ച് മത്സരിച്ചേക്കുമെന്നും കാരണം ഒരു കൂട്ടർ കൊള്ളക്കാരും മറ്റൊരു കൂട്ടർ കള്ളൻമാരുമാണെന്നും ഉദയനിധി പറഞ്ഞു. 2024 ൽ ഡിഎംകെ കൂറ്റൻ വിജയം നേടുമെന്നും ഉദയനിധി അവകാശപ്പെട്ടു. കൃഷ്ണഗിരി ജില്ലയിൽ ഡിഎംകെ യുവജന വിഭാഗം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.
'എ ഐ എ ഡി എം കെ-ബി ജെ പി സഖ്യം അവസാനിച്ചതായി കെപി മുനുസാമി പ്രഖ്യാപിച്ചു. നിങ്ങൾ (എ ഐ എ ഡി എം കെ) ബി ജെ പിയുമായി സഖ്യമുണ്ടാക്കിയാലും ഇല്ലെങ്കിലും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഡി എം കെയാണ് വിജയിക്കാൻ പോകുന്നത്. നിങ്ങളുടെ പ്രവർത്തകരെ നിങ്ങൾക്ക് പറ്റിക്കാൻ സാധിക്കില്ല. കാരണം നിങ്ങളുടെ മുൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഇപ്പോഴും ഇഡി കേസുകൾ നിലനിൽക്കുന്നുണ്ട്', ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സഖ്യം ഇല്ലെന്നൊക്കെ പറയുന്നത് ആദ്യമായിട്ടൊന്നുമല്ല. എഐഎഡിഎംകെയും ബി ജെ പിയും തമ്മിൽ തർക്കം ഉണ്ടെന്നൊക്കെ അവർ നടിച്ചേക്കും. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും, കാരണം ഒരു കൂട്ടർ കൊള്ളക്കാരനും മറ്റൊരു കൂട്ടർ കള്ളൻമാരുമാണ്', ഉദയനിധി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ബി ജെ പിയുമായുളള സഖ്യം അവസാനിപ്പിച്ചതായി എ ഐ എ ഡി എം കെ നേതൃത്വം പ്രഖ്യാപിച്ചത്. പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും പാർട്ടി ഡെപ്യൂട്ടി കോർഡിനേറ്റർ മുനുസ്വാമി അറിയിക്കുകയായിരുന്നു. നേരത്തേ തന്നെ ഇരു പാർട്ടികളും സഖ്യം അവസാനിപ്പിച്ചേക്കുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. തമിഴ്നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈയുടെ പ്രതികരണമാണ് എ ഐ എ ഡി എം കെ നേതൃത്വത്തെ ചൊടിപ്പിച്ചത്. മുൻ തമിഴ്നാട് മുഖ്യമന്ത്രിമാരായ സിഎൻ അണ്ണാദുരൈ, ജയലളിത തുടങ്ങിയ നേതാക്കളെ അണ്ണാമലൈ വിമർശിച്ചിരുന്നു. ഇതിൽ ഖേദം പ്രകടിപ്പിക്കണമെന്ന് എ ഐ എ ഡി എം കെ നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications