രേഖപ്പെടുത്തിയത് 33 ശതമാനം വോട്ടിങ് മാത്രം: രാംപൂരില്‍ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് തോറ്റ എസ്പി
ദില്ലി: ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയോട് കനത്ത തിരിച്ചടി നേരിട്ട രാംപൂർ നിയമസഭാ സീറ്റിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി. ഇത് സംബന്ധിച്ച പരാതി പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അസംഖാന്റെയും എസ് പിയുടെയും തട്ടകമായ രാപൂരില്‍ ആദ്യമായാണ് ബി ജെ പി വിജയിക്കുന്നത്. "തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും അവർ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കാത്തതിൽ എനിക്ക് വളരെ സങ്കടമുണ്ട്," - അഖിലേഷ് യാദവ് അഭിമുഖത്തില്‍ പറഞ്ഞു.

2019ലെ വിദ്വേഷ പ്രസംഗ കേസിൽ എസ്പി എംഎൽഎ അസം ഖാനെ ഒക്ടോബർ 28ന് ശിക്ഷിച്ചതിനെ തുടർന്നാണ് രാംപൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മണ്ഡലത്തിൽ നിന്ന് 10 തവണ വിജയിച്ച റെക്കോഡുള്ള അസം ഖാന്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലും നാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അസിം റാസ ഖാനെ മത്സരിപ്പിക്കാനായിരുന്നു എസ് പി തീരുമാനിച്ചത്.

എന്നാല്‍ ബി ജെ പിയുടെ സ്ഥാനാർത്ഥി ആകാശ് സക്‌സേനയോട് അസിം റാസ പരാജയപ്പെടുകയായിരുന്നു. മുൻ മന്ത്രി ശിവ് ബഹാദൂർ സക്‌സേനയുടെ മകൻ കൂടിയാണ് ആകാശ് സക്സേന. 1996 ഒഴികെ, 1980 മുതൽ റാംപൂരിലെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അസം ഖാൻ മാത്രം വിജയിച്ച മണ്ഡലം കൂടിയായ രാംപൂർ നഷ്ടമായത് എസ് പിക്ക് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്.

33 ശതമാനം വോട്ടിങ് മാത്രമായിരുന്നു മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. പോലീസും ഭരണകൂടവും സമാജ്‌വാദി പാർട്ടി അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിക്കാത്തതാണ് ഇതിന് കാരണമെന്ന് സമാജ്‌വാദി പാർട്ടി ആരോപിക്കുന്നത്. വോട്ട് ചെയ്യുന്നതിൽ നിന്ന് പോലീസ് ആളുകളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും തടയുകയും ചെയ്തതായി അസം ഖാന്റെ കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

"തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതെൊന്നും പരിശോധിക്കാൻ പോകുന്നില്ലെങ്കിൽ ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്, ഭരണകൂടം വോട്ടർമാരെ അപമാനിച്ചു. ചിലരെ കൈയേറ്റം ചെയ്യുകയും വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തു," യാദവ് എൻഡിടിവിയോട് പറഞ്ഞു. എന്നാല്‍ വോട്ടിങ് തടസ്സപ്പെടുത്തിയെന്ന ആരോപണങ്ങള്‍ സർക്കാർ നിഷേധിച്ചു. ഉപതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായാണ് നടന്നതെന്ന് ഉത്തർപ്രദേശ് സർക്കാരും രാംപൂർ ജില്ലാ ഭരണകൂടവും നിഷേധിച്ചു.

അതേസമയം, മുലായം സിങ്ങിന്റെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെുപ്പ് നടന്ന മെയിന്‍പുരി മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ കൂടിയായ ഡിംപിള്‍ യാദവ് 2.88 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബി ജെ പിയുടെ രഘുരാജ് ശാക്യയ്ക്കെതിരെ ഡിംപിള്‍ യാദവിന് 64 ശതമാനം വോട്ട് ലഭിച്ചപ്പോൾ എതിരാളിക്ക് 34.18 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

നേരത്തെ, കനൗജിൽ നിന്നുള്ള എംപിയായിരുന്നു ഡിംപിൾ, എന്നാൽ 2019ൽ ബിജെപിയോട് പരാജയപ്പെട്ടു. അതേസമയം, ബി ജെ പിയുടെ സിറ്റിങ് സീറ്റായിരുന്ന ഖത്തൗലി സീറ്റ് ആർ എൽ ഡി പിടിച്ചെടുത്തു. മുസാഫർനഗർ കലാപക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഖത്തൗലിയിലെ ബി ജെ പി എം എൽ എ വിക്രം സിംഗ് സൈനിക്ക് രാജിവെക്കേണ്ടി വന്നതിനെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എസ്പിയുടെ സഖ്യകക്ഷിയായ ആർഎൽഡി സ്ഥാനാർത്ഥി മദൻ ഭയ്യ ഖത്തൗലി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രാജ്കുമാരി സൈനിക്കെതിരെ 22,143 വോട്ടുകൾക്കാണ് വിജയിച്ചത്.












Click it and Unblock the Notifications