രാഹുല്‍ ഗാന്ധിയുടെ മൈക്ക് രണ്ട് തവണ ഓഫാക്കി, ഇല്ലെന്ന് സ്പീക്കർ: നീറ്റില്‍ പ്രതിപക്ഷ പ്രതിഷേധം
ഡല്‍ഹി: നന്ദി പ്രമേയ ചർച്ചക്കിടയില്‍ പാർലമെന്റില്‍ പ്രതിപക്ഷ ബഹളം. നീറ്റ് വിഷയത്തില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. വിഷയത്തില്‍ രാജ്യസഭയിലും ലോക്സഭയിലും അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു. രാജ്യസഭയില്‍ മാത്രം 22 നോട്ടീസുകളാണ് എത്തിയത്. എന്നാല്‍ രണ്ടിടത്തും പ്രതിപക്ഷ ആവശ്യം പരിഗണിക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ വലിയ പ്രതിഷേധം ഉയർത്തിയത്.
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ രണ്ട് തവണ മൈക്ക് ഓഫ് ചെയ്തു. ആദ്യ തവണ മൈക്ക് ഓഫ് ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഓണ്‍ ചെയ്യുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ മൈക്ക് വീണ്ടും ഓഫാക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം മൈക്ക് ഓഫ് ചെയ്തില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ തിങ്കളാഴ്ചവരേയ്ക്ക് വരെ പിരിഞ്ഞു. രാജ്യസഭയില്‍ ബഹളത്തെ തുടർന്ന് സഭ പന്ത്രണ്ട് മണിവരെ നിർത്തിവെച്ചു. പന്ത്രണ്ട് മണിക്ക് ശേഷം സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.

എൻ കെ പ്രേമചന്ദ്രൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സാധാരണഗതിയില്‍ ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് ഒഴിവാക്കിയ നിലയിലായിരുന്നു. അതോടെ, എൻ കെ പ്രേമചന്ദ്രൻ എം പി സ്പീക്കർ ഓം കുമാർ ബിർളയുടെ ഓഫീസിൽ നേരിട്ടെത്തി നോട്ടീസ് നല്‍കുകായിരുന്നു.
നന്ദിപ്രമേയ ചർച്ചയാണ് ഇന്ന് നടക്കേണ്ടതെന്ന് സ്പീക്കർ ഓംകുമാർ ബിർള ചൂണ്ടിക്കാട്ടിയപ്പോള്‍, അതല്ല നീറ്റ് വിഷയം ഇന്ന് ചർച്ച ചെയ്യണമെന്ന് നന്ദിപ്രമേയ ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സർക്കാർ ഈ ആവശ്യം പരിഗണിച്ചില്ല. ലോക്സഭയില്‍ ഇന്ന ശക്തമായ പ്രതിഷേധം ഉയർത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി വ്യക്തമാക്കി.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയുമാണ് ചര്‍ച്ച ആവശ്യപ്പെട്ട്. പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ടുള്ള ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിലൂടെ പ്രതിപക്ഷവും ഭരണപക്ഷവും വിദ്യാർത്ഥികള്‍ക്കൊപ്പമുള്ള സന്ദേശം നല്‍കാന്‍ സാധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications