പ്രതിപക്ഷം ഒറ്റക്കെട്ടായി, രാജ്യസഭയില്‍ മോദി സര്‍ക്കാര്‍ നാണംകെട്ടു
ദില്ലി: ലോക്‌സഭയില്‍ പുലികളാണെങ്കിലും രാജ്യസഭയില്‍ തല്‍ക്കാലം ബി ജെ പി അങ്ങനെയല്ല. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും നല്‍കാതെ കളിയാക്കിയ ബി ജെ പിക്ക് അല്‍പമെങ്കിലും തിരിച്ചടി കിട്ടുന്നത് രാജ്യസഭയിലാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം കൊണ്ടുവന്ന് ഭേദഗതികളോടെ രാജ്യസഭയില്‍ പാസാക്കേണ്ടി വന്നതാണ് ബി ജെ പിക്ക് ക്ഷീണമായത്.
രാജ്യം ഭരിക്കുന്ന ബി ജെ പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ആ ഭേദഗതികള്‍ അംഗീകരിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. സി പി എമ്മിലെ സീതാറാം യെച്ചൂരി, പി രാജീവ് എന്നിവരാണ് ഭേദഗതികള്‍ അവതരിപ്പിച്ചത്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് ഇതിനെ പിന്തുണച്ചു. എതിര്‍ത്ത് വോട്ട് ചെയ്തത് വെറും 57 പേര്‍ മാത്രമാണ്. രാജ്യസഭയില്‍ ബി ജെ പിയുടെ ദൗര്‍ബല്യം വ്യക്തമായ ദിവസമായിരുന്നു ചൊവ്വാഴ്ച.
രാജ്യസഭയില്‍ ഭരണപക്ഷത്തിന് ശബ്ദമില്ലാതായിപ്പോയി എന്ന് മാത്രമല്ല, ചിരവൈരികളായ സി പി എമ്മും തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിക്കെതിരെ ഒരുമിക്കുന്ന കാഴ്ചയ്ക്കും രാജ്യസഭ സാക്ഷിയായി. ഇതേ പോലെ തന്നെയാണ് ഉത്തര്‍ പ്രദേശിലെ എസ് പി യും ബി എസ് പിയും ഇവരും ഭേദഗതിയെ അനുകൂലിച്ചു. ഒഡീഷയിലെ ബിജു ജനതാദളാണ് ഭേദഗതിയെ അനുകൂലിച്ച മറ്റൊരു കക്ഷി.
കോണ്‍ഗ്രസ്, സി പി ഐ, ഡി എം കെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പായിരുന്നു. ലോക്‌സഭയില്‍ നേടിയ ചരിത്രവിജയം ബി ജെ പിയെ രാജ്യസഭയില്‍ രക്ഷിക്കില്ല. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഗുണഫലം രാജ്യസഭയില്‍ കിട്ടാന്‍ ബി ജെ പി 2017 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. പാര്‍ട്ടിയുടെ ഹിന്ദുത്വ ഇമേജ് കൂടിയതോടെ പുതിയ സഖ്യകക്ഷികളെയും കിട്ടാനില്ല എന്ന സ്ഥിതിയിലാണ് ബി ജെ പി.