പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ഇന്ന് ബെംഗളൂരുവില്‍ തുടക്കം: സോണിയയും കെജ്രിവാളും പങ്കെടുക്കും
ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ സംയുക്ത പോരാട്ടം ലക്ഷ്യമിടുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ഇന്ന് ബെംഗളൂരുവില്‍ തുടക്കം. ഇന്നും നാളെയുമായി നീണ്ട് നില്‍ക്കുന്ന രണ്ട് ദിവസത്തെ യോഗമാണ് ബെംഗളൂരുവില്‍ നടക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ഒത്തുകൂടി രണ്ട് മാസം പിന്നിടുന്നതിനിടെയാണ് നേതാക്കള്‍ വീണ്ടും ബെംഗളൂരുവിലേക്ക് എത്തുന്നത്.
കഴിഞ്ഞ മാസം പാട്നയില്‍ ചേർന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിന്റെ തുടർച്ചയാണ് ബെംഗളൂരുവിലേയും യോഗം. രണ്ടാമത്തെ യോഗം ഹിമാചൽ പ്രദേശിലെ ഷിംലയിലായിരുന്നു നിശ്ചിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും.

കേന്ദ്രസർക്കാരിന്റെ ഡല്‍ഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് എ എ പിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എ എ പിയും യോഗത്തിൽ പങ്കെടുക്കും. വ്യക്തിപരമായ കാരണങ്ങളാൽ പട്‌ന യോഗത്തിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയും ഇന്ന് ബെംഗളൂരുവിലേക്ക് എത്തും. ആകെ 23 പാർട്ടികളുടെ പ്രതിനിധീകള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും തിങ്കളാഴ്ച രാവിലെയോടെ ബെംഗളൂരുവില്‍ എത്തും. എ ഐ സി സി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല, മാധ്യമ മേധാവി ജയറാം രമേഷ് എന്നിവർ മുന്നൊരുക്ക യോഗങ്ങൾക്കായി ഇന്നലെ തന്നെയെത്തി. ആദ്യ യോഗം ഇന്ന് വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെ നടക്കും. അതിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ നേതാക്കൾക്ക് അത്താഴ വിരുന്ന് നൽകും.
നാളെ രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നൽകുന്നതിലടക്കമുള്ള തീരുമാനം ഈ യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സീറ്റ് വിഭജനത്തിലും പ്രാഥമിക ചർച്ചയുണ്ടാകും. ഏക സിവിൽ കോഡ്, എൻസിപിയിലെ പിളർപ്പ് എന്നീ വിഷയങ്ങളിൽ എടുക്കേണ്ട നിലപാട്, പൊതുപരിപാടി, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടുന്നതിനുള്ള തന്ത്രങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയാവും.












Click it and Unblock the Notifications