തബ്ലീഗ് സമ്മേളനം: പങ്കെടുത്തവരിൽ ഭൂരിഭാഗവും ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന്
തബ്ലീഗ് സമ്മേളനം: പങ്കെടുത്തവരിൽ ഭൂരിഭാഗവും ആന്ധ്ര- തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന്, സൌജന്യ പരിശോധനയും ചികിത്സയും ഉറപ്പുനൽകി സർക്കാർ!!
ദില്ലി: തബ്ലീഗി ജമാഅത്തിലെ സമ്മേളനത്തിൽ പങ്കെടുത്തവരിൽ കുടുതൽ പേർ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന്. തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമായി 1500 ലധികം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് അധികൃതർ നൽകുന്ന കണക്കുകൾ. ദില്ലിയിലെ നിസാമുദ്ദീനിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത ഒമ്പത് പേർ മരിച്ചതോടെ പരിപാടിയിൽ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള തിരക്കിലാണ് ആരോഗ്യ പ്രവർത്തകർ. ആന്ധ്രപ്രദേശിൽ തിങ്കളാഴ്ചയ്ക്ക് ശേഷം ഒറ്റയടിക്ക് 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ അധികം പേരും ദില്ലി നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ ആന്ധ്രപ്രദേശിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40ലെത്തിയിരുന്നു.
നിസാമുദ്ദീൻ മതസമ്മേളനം: രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്, 700 പേർ നിരീക്ഷണത്തിൽ, അണുനശീകരണം...
17ന് ദില്ലിയിൽ നിന്ന് മടങ്ങി
1500നും 2000നും ഇടയിലുള്ള തബ്ലിഗി ജമാഅത്ത് അംഗങ്ങളാണ് ഈ വർഷം നടന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുത്തത്. ഓരോ ജില്ലയിൽ നിന്നും 25- 30 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് തബ്ലിഗി ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവരും മാർച്ച് 17ന് തന്നെ ദില്ലിയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയിരുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.
വിവരമറിയിക്കാൻ നിർദേശം
ദില്ലി നിസാമുദ്ദീനിലെ തബ്ലിഗി ജമാഅത്ത് സംഘടിപ്പിച്ച വാർഷിക മത സമ്മേളനത്തിൽ പങ്കെടുത്തവരെയും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും കണ്ടെത്താൻ തെലങ്കാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകൾക്കും നിർദേശം നൽകിയിട്ടുണ്ട്. തെലങ്കാനയിൽ നിന്ന് മർകസ് കോംപ്ലക്സിലെ പരിപാടിയിൽ പങ്കെടുത്ത എല്ലാവരും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
പരിശോധനയും ചികിത്സയും സൌജന്യം
ദില്ലിയിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവർക്ക് സൌജന്യമായി പരിശോധന നടത്തുമെന്നും സൌജന്യ ചികിത്സ ഉറപ്പാക്കുമെന്നും തെലങ്കാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്തവരെക്കുറിച്ച് വിവരമറിയാവുന്നവർ ഇക്കാര്യം സർക്കാരിനെ അറിയിക്കണമെന്നും സർക്കാർ നിർദേശിക്കുന്നുണ്ട്. കൊതൻഗുഡത്തെ 200- 300നും ഇടയിലുള്ള ആളുകളാണ് ദില്ല സന്ദർശിച്ചതെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വ്യക്തമാക്കിയത്. ഞായറാഴ്ച വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വമേധയാ മുന്നോട്ട് വരാൻ നിർദേശം
നിസാമുദ്ദീനിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 899 പേരെ ആന്ധ്രപ്രദേശ് ആരോഗ്യ വകുപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ 140 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രകാശം ജില്ലയിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തവരിൽ അധികവും. ആളുകളെ കണ്ടെത്തുന്നതിനായി സർക്കാർ മൂന്ന് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മൊത്തം ജില്ലാ ഭരണകൂടവും ഈ പ്രശ്നത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പരിപാടിയിൽ പങ്കെടുത്തവർ സ്വമേധയാ അക്കാര്യം തുറന്ന് പറഞ്ഞ് മുന്നോട്ടുവരണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. ഇതിനായി 1092 എന്ന ഹെൽപ്പ് ലൈൻ നമ്പറും സർക്കാർ ആരംഭിച്ചിട്ടുണ്ട്. പരിശോധനയും ചികിത്സയും സൌജന്യമായി നൽകുമെന്നും സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
24 പേർക്ക് കൊറോണ
മുസ്ലിം സെക്ടിലെ തബ്ലിക്കി ജമാഅത്തിന്റെ ആറ് നില കെട്ടിടത്തിൽ വെച്ചാണ് മാർച്ച് ആദ്യവാരം സംഘടിപ്പിച്ച മത സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച് ആറ് പേർ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചടങ്ങിൽ പങ്കെടുത്തുവരെ കണ്ടെത്തി ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷണത്തിലാക്കുന്നത്. 227 വിദേശികൾ ഉൾപ്പെടെ 1500നും 1700 ഇടയിലുള്ള ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ആരോഗ്യമന്ത്രി നൽകുന്ന വിവരം.
സംഘാടകർക്കെതിരെ കർശന നടപടി
പരിപാടിയുടെ സംഘാടകർ വലിയ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്. സംഘാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് ദില്ലി ലഫ്റ്റനന്റ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ 200 പേരിൽ കൂടുതൽ പേർ സംഘടിക്കുന്ന ഒരു പരിപാടിയും സംഘടിപ്പിക്കരുതെന്ന് നിർദേശിച്ചുകൊണ്ട് മാർച്ച് 13നാണ് ദില്ലി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.