ജീവനേക്കാൾ വലുത് സ്വാതന്ത്ര്യം; എഐസിസി ആസ്ഥാനത്ത് ചിദംബരത്തിന്റെ നാടകീയ വാർത്താ സമ്മേളനം
ദില്ലി: 24 മണിക്കൂർ നീണ്ട അജ്ഞാതവാസത്തിനൊടുവിലാണ് മുൻ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്ത് എത്തിയത്. കോൺഗ്രസ് നേതാക്കൾക്കൊപ്പം ചിദംബരം വാർത്താ സമ്മേളനം നടത്തി. ഐഎൻഎക്സ് മീഡിയാ കേസുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്നും തനിക്കെതിരെ ഒരിടത്തും കുറ്റപത്രം നിലനിൽക്കുന്നില്ലെന്നും പി ചിദംബരം വ്യക്തമാക്കി. ജീവനേക്കാൾ വിലയുണ്ട് സ്വാതന്ത്ര്യത്തിനെന്ന് ചിദംബരം പറഞ്ഞു.
ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യമാണ്. ഞാൻ നിയമത്തിൽ നിന്നും ഓടിയൊളിച്ചിട്ടില്ല. നിയത്തിൽ പൂർണ വിശ്വാസമുണ്ട്. അന്വേഷണ ഏജൻസികളും നിയമം പാലിക്കുമെന്നാണ് വിശ്വസിക്കുന്നത്. വെള്ളിയാഴ്ചയും അതിന് ശേഷവും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഒളിവിലാണെന്ന വാദങ്ങൾ തെറ്റാണ്. കഴിഞ്ഞ രാത്രിയും പകലും എന്റെ അഭിഭാഷകരോടൊപ്പം കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു.

നിയമത്തെ ബഹുമാനിക്കുകയെന്നാൽ വെള്ളിയാഴ്ചത്തെ സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും ചിദംബരം പറഞ്ഞു. നിയമത്തിൽ നിന്ന് ഒളിച്ചോടുകയല്ല, അറസ്റ്റ് ചെയ്യുന്നതിൽ നിന്നും പരിരക്ഷ തേടിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അത് പൗരാവകാശമാണെന്നും ചിദംബരം പറഞ്ഞു. വെള്ളിയാഴ്ച മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി പരിഗണിക്കുന്നതു വരെ സിബിഐയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകില്ലെന്ന പ്രതീക്ഷയും പി ചിദംബരം വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചിരുന്നു.
വാർത്താ സമ്മേളനം അവസാനിപ്പിച്ച് വസതിയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. നീടകീയ സംഭവങ്ങളാണ് ജോരബാഗിലെ വസതിക്ക് മുമ്പിൽ നടന്നത്. ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications