നെല്ല് സംഭരണത്തില്‍ 50,000 കോടിയുടെ തട്ടിപ്പെന്ന് സിഎജി റിപ്പോര്‍ട്ട്
ദില്ലി: നെല്ല് സംഭരണത്തില്‍ 50,000 കോടിയുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. പാവപ്പെട്ടവര്‍ക്ക് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയിലും ക്രമക്കേട് നടക്കുതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുവഴി മില്ലുടമകള്‍ കര്‍ഷകര്‍ക്ക് 18,000 കോടിയുടെ നഷ്ടം വരുത്തിവയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്. നെല്ല് സംഭരണത്തെക്കുറിച്ച് ബുധനാഴ്ചയാണ് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
2009 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെയാണ് ഓഡിറ്റിങ് നടത്തിയത്. ഇതിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും ഇൗ ക്രമക്കേട് ഇന്ത്യയില്‍ സബ്‌സിഡി ചിലവ് വര്‍ദ്ധിപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
40,564 കോടിയുടെ ഒമ്പത് വലിയ ക്രമക്കേടുകളും 10,000 കോടിയുടെ ചെറിയ തട്ടിപ്പുകളും ഉള്‍പ്പെടെ 50,000 കോടിയുടെ ക്രമക്കേടാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉല്‍പ്പെട്ടിട്ടുള്ളത്. ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന, പഞ്ചാബ്, ഒറീസ, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) യിലേയും രേഖകള്‍ വിശദമായി പരിശേധിച്ച് സിഎജി ഓഡിറ്റില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.
നെല്ല് സംഭരണശാലകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒന്നുകൂടി സന്ദര്‍ശിക്കണമെന്നും സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങല്‍ നേരിട്ട് കര്‍ഷകരുടെ കൈകളിലെത്തിക്കാനുള്ള സംവിധാനങ്ങല്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.