പത്മാവത് വിവാദം: സിബിഎഫ്സി തലവനെ രാജസ്ഥാനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കർണ്ണി സേന
ദില്ലി: സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് പ്രദർശനത്തിനെത്താനിരിക്കെ സിബിഎഫ്സി തലവനായ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കയറാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍ണി സേന രംഗത്തെത്തി. കര്‍ണി സേനയുടെ നേതാവ് സുഖ്ദേവ് സിംഗ് ആണ് ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. അതുകൂടാതെ പത്മാവത് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ബിഹാറിലെ മുസഫര്‍പുരില്‍ സിനിമാ തീയറ്ററിന് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും തീയറ്റര്‍ കത്തിക്കുകയും ചെയ്തു.
രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരുന്നു. സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിധിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്രമസമാധാനപാലനത്തിനുള്ള ഉത്തരവാദിത്തം ഭരണഘടന ചുമത്തിയിട്ടുണ്ടെന്നും, സിബിഎഫ്സി അനുമതി നല്‍കിയ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ അത് തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ് എന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു.
ജനുവരി 25 ന് റിലീസ്
സെൻസർ ബോർഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനുശേഷമാണ് ജനുവരി 25ന് ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. സെൻസർ ബോർഡിന്‍റെ നിര്‍ദ്ദേശപ്രകാരം അവശ്യ മാറ്റങ്ങള്‍ ചിത്രത്തിലും, ചലച്ചിത്രത്തിന്‍റെ പേരിലും വരുത്തിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു തുടർന്നാണ് ചിത്രം പ്രദർശിപ്പിക്കണണെന്ന കോടതി ഉത്തരവ് വന്നത്.
190 കോടി ചിലവ്
ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ചിത്രം ഇനിയും വിലക്കുന്നത് ഭരണഘടാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സിനിമയ്ക്ക് അനുകൂലമായി ഉത്തരവിട്ടത്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതനുസരിച്ചുള്ള മാറ്റങ്ങളെല്ലാം വരുത്തിയിട്ടുണ്ടെന്നും ഇനിയും ചിത്രം വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നുമായിരുന്നു നിർമ്മാതാക്കൾക്കുവേണ്ടി അഭിഭാഷകനായ ഹരീഷ് സാൽവെ വാദിച്ചത്.
അഞ്ച് മാറ്റങ്ങൾ
പ്രസൂണ്‍ ജോഷി അദ്ധ്യക്ഷനായ സെന്‍സര്‍ ബോര്‍ഡ് അഞ്ചു മാറ്റങ്ങളാണ് സിനിമയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നത് ചരിത്രപരമായ കൃത്യതയില്ലാത്ത് അവകാശവാദങ്ങള്‍ക്ക് മാറ്റം വരുത്തുക. ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് എന്നതിലേക്ക് മാറ്റുക ചിത്രത്തിന്റെ കഥ എടുത്തിരിയ്ക്കുന്നത് ചരിത്രത്തില്‍ നിന്നല്ല, ഒരു കവിതയില്‍ നിന്നാണ്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്നതായ വിവരണങ്ങളില്‍ മാറ്റം വരുത്തുക. ചിത്രത്തിലെ ഹൂമര്‍ ഗാനത്തിന് മാറ്റം കഥാപാത്രത്തിന്റെ വര്‍ണ്ണനയ്ക്കനുയോജ്യമായ തരത്തില്‍ മാറ്റം വരുത്തുക.സിനിമയില്‍ സതിയെ ന്യായീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നില്ലെന്ന അറിയിപ്പ് ചേര്‍ക്കുക എന്നിവയാണ് അവ.
തലവെട്ടുന്നവർക്ക് പാരിധോഷികം
പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി രൂപ നല്‍കുമെന്ന് ബി.ജെ.പി ഹരിയാന മീഡിയാ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ക്ഷത്രിയ സമാജ് നേതാവും പ്രഖ്യാപിച്ചിരുന്നു. ദീപികയുടെ മൂക്ക് മുറിക്കണമെന്നും സംഘ് നേതാക്കന്മാര്‍ ആഹ്വാനം ചെയ്തിരുന്നു.