പദ്മാവതിക്ക് വിശ്വരൂപത്തിന്റെ അവസ്ഥ... ജനങ്ങൾ വികാരഭരിതരാകരുതെന്ന് കമല്‍ഹാസന്‍
ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റാണെന്നു താരം പറഞ്ഞു
ദില്ലി: വിശ്വരൂപത്തിന് സംഭവിച്ച അതേ അവസ്ഥയാണ് സഞ്ജയ് ലീല ഭൻസാലിയുടെ പദ്മാവതിക്കും ഉണ്ടായതെന്നു നടൻ കമൽ ഹാസൻ. ചരിത്ര സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് അഭിപ്രായപ്പെടുന്നത് തെറ്റാണെന്നു താരം പറഞ്ഞു. ദില്ലിയിൽ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിൽ പ്രതിഷേധം രൂക്ഷം; നോക്കു കുത്തിയായി സർക്കാർ, പിന്നിൽ ഇന്ത്യയെന്ന് ആരോപണം
പദ്മാവതി സിനിമ ഇതു വരെ കണ്ടിട്ടില്ല. അതുപോലെയായിരുന്നു തന്റെ ചിത്രമായ വിശ്വരൂപവും നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അവരാരും ആ ചിത്രം കണ്ടിരുന്നില്ല. ചിത്രം പുറത്തിറങ്ങിയ ശേഷമാണ് പ്രതിഷേധമെങ്കിൽ മനസിലാക്കാമായിരുന്നു. ചിത്രം പുറത്തുവരുന്നതിനു മുൻപ് അതു നിരോധിക്കണമെന്നു പറയുന്നത് ന്യായമല്ലെന്നും താരം പറയുന്നു. താൻ ഒരു സിനിമ കാരനായിട്ടല്ല താൻ സംസാരിക്കുന്നത്, പകരം ഒരു ഇന്ത്യക്കാരനായിട്ടാണെന്നും കമൽ പറഞ്ഞു.എന്തിലും സംശയവും കുറ്റം കണ്ടുപിടിക്കുന്നവരായി ഇന്ത്യൻ സമൂഹം മാറിക്കഴിഞ്ഞും കമൽഹാസൻ കുറ്റപ്പെടുത്തി.
പദ്മാവതിക്കെതിരെ വൻ പ്രതിഷേധം
പദ്മാവതിക്കെതിരെ വൻ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നു വരുന്നത്. പദ്മാവതി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു ആരോപിച്ച് ഹിന്ദു തീവ്ര സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലൂടെ ചരിത്രത്തെ വളച്ചൊടിക്കാനും മതവികാരം വ്രണപ്പെടുത്താനുമാണ് ഭന്‍സാലി ശ്രമിക്കുന്നത്. രജപുത്ര സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ആരോപിക്കുന്നുണ്ട്.
താരങ്ങൾക്ക് വധഭീഷണി
ചിത്രത്തിൽ അഭിനയിച്ച നടി ദീപിക പദുകോണിനും സംവിധായകൻ സഞ്ജയ് ലീലാ ഭന്‍സാലിക്കെതിരെയും വധഭീഷണി ഉയർന്നിട്ടുണ്ട് . ഭൻസാലിയയുടേയും ദീപിക പദുകോണിന്റേയും തലവെട്ടുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് . ഇതിനാൽ തന്നെ ദീപിക പദുകോണിന് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പ്രദർശനം നീട്ടേണ്ടിവരും
പദ്മാവദിക്കെതിരെ ഹിന്ദ- മുസ്ലീം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണെന്നുമാണ് സംഘടനകളുടെ വാദം. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദീപിക പദുകോൺ, റൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ മുഖ്യകഥാ പാത്രങ്ങളായി എത്തുന്ന പദ്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വിവാദങ്ങൾക്കിടയിൽ ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റിയിരുന്നു.
പദ്മാവതിക്കെതിരെ യുപി സർക്കാർ
പദ്മാവതി ചിത്രത്തിനെതിരെ ഉത്തർപ്രദേശ് സർക്കാർ രംഗത്തെത്തിയിരുന്നു. ഹിന്ദു തീവ്ര സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്തു ചിത്രത്തിന്റെ റിലീസി്ങ് മാറ്റിവെയ്ക്കണമെന്ന് ഉത്തർപ്രദേസ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ചിത്രം പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് യുപി ആഭ്യന്തരസെക്രട്ടറി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ പറയുന്നു.