പാക് അധീന കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 42 സജീവ തീവ്രവാദ ലോഞ്ച് പാഡുകൾ കണ്ടെത്തി; റിപ്പോർട്ട്
ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് അധീന കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 42 സജീവ തീവ്രവാദ ലോഞ്ച് പാഡുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഈ താവളങ്ങളിൽ 110 മുതൽ 130 വരെ ഭീകരർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അവരിൽ 115 പേർ പാകിസ്ഥാൻ പൗരന്മരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 70 മുതൽ 75 വരെ ഭീകരർ കശ്മീർ താഴ്വരയിൽ സജീവമാണെന്നും 60 മുതൽ 65 വരെ ജമ്മു,രജൗരി, പൂഞ്ച് മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതയാണ് ലഭിക്കുന്ന വിവരം.
പാകിസ്ഥാൻ സൈന്യം ഈ നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്നതായി റിപ്പോർട്ടുണ്ട്. ബട്ടാൽ സെക്ടറിന് സമീപം അടുത്തിടെ നടത്തിയ ഒരു ശ്രമത്തിൽ കാര്യമായ വെടി വെയ്പ്പുണ്ടായി. ഈ പരാജയപ്പെട്ട നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ 642 മുജാഹിദ് ബറ്റാലിയന് കനത്ത നാശനഷ്ടമുണ്ടായതായി സ്രോതസ്സുകൾ അവകാശപ്പെടുന്നു.

കൂടാതെ ഹിസ്ബുൾ മുജാഹിദീൻ ( എച്ച് എം ), ജെയ്ഷെ മുഹമ്മദ് ( ജെ എം ), ലഷ്കർ ഇ തൊയ്ബ ( എൽ ഇ ടി ) എന്നിവയിൽ നിന്നുള്ള 60 വിദേശ ഭീകരർ ജമ്മു കശ്മീരിൽ സജീവവുമാണ്. കേന്ദ്ര ഭരണ പ്രദേശത്ത് സജീവമായ പ്രാദേശിക ഭീകരരുടെ എണ്ണം 17 ആണ് എന്നാണ് റിപ്പോർട്ട്.
നിയന്ത്രണ രേഖയുടെ ഭാഗത്ത് പാകിസ്ഥാൻ സൈന്യം അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്, ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഇത് ചെയ്തതെന്നാണ് ഇന്ത്യൻ ഇൻ്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുരുത്തി. പാകിസ്ഥാൻ ഉന്നത നയതന്ത്രജ്ഞൻ സാദ് അഹമ്മദ് വാറൈച്ചിനെയാണ് ഇന്നലെ രാത്രിയോടെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്.
25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ നയതന്ത്ര തിരിച്ചടി നടത്തിയിരിക്കുന്നത്. ഡൽഹിയിലെ പാകിസ്ഥാൻ ഹൈകമ്മീഷന്റെ പ്രവർത്തനം വെട്ടിക്കുറച്ചിട്ടുണ്ട്. എല്ലാ പാകിസ്ഥാൻ പ്രതിരോധ, നാവിക വ്യോമ ഉപദേഷ്ടാക്കളെയും പുറത്താക്കുകയും ചെയ്തിരുന്നു. ഇവർക്ക് രാജ്യം വിടാൻ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications