കൊറോണയെ കൂട്ടുപിടിച്ച് പാകിസ്ഥാന്‍, രോഗികളെ കാശ്മീരിലേക്ക് കയറ്റുമതി ചെയ്യുന്നു; വെളിപ്പെടുത്തല്‍
ശ്രീനഗര്‍: ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ഭീതിയില്‍ കഴിയുകയാണ് മിക്ക രാജ്യങ്ങളും. എല്ലാ രാജ്യങ്ങളും വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഇതിനോടകം നടപ്പാക്കുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ടതോടെ പണ്ട് നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ കുറവാണ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍, കൊലപാതകങ്ങള്‍, ബലാത്സംഗം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് പൊതുവെ കുറവാണ്. എന്നാല്‍ കാശ്മീരില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണ്.
കൊറോണ ബാധിച്ച രോഗികളെ പാകിസ്ഥാന്‍ കാശ്മീര്‍ താഴ്വരയിലൂടെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നെന്ന റിപ്പോര്‍ട്ടാണത്. ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും മാരകമായ കൊറോണ വൈറസ് ബാധിച്ചവരെ പാകിസ്ഥാന്‍ കാശ്മീരിലേക്ക് കയറ്റി അയക്കാൻ ശ്രമിക്കുന്നെന്നാണ് ഇദ്ദേഹം പറയുന്നത്... വിശദാംശങ്ങളിലേക്ക്..
കൊറോണ ബാധിതര്‍ കാശ്മീരിലേക്ക്
ശ്രീനഗറില്‍ നിന്നും 20 കിലോ മീറ്റര്‍ അകെലെയുള്ള ഗന്ധര്‍ബല്‍ ജില്ലയിലെ കൊവിഡ് ക്വാറന്റീന്‍ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്മീര്‍ താഴ്വരയിലേക്ക് പാകിസ്ഥാന്‍ കൊറോണ രോഗികളെ കയറ്റി അയയ്ക്കാന്‍ ശ്രമിക്കുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.
ജനങ്ങളില്‍ രോഗം പരത്താന്‍
കാശ്മീരിലെ ജനങ്ങളില്‍ രോഗം പരത്തുന്നതിന് വേണ്ടിയാണ് പാകിസ്ഥാന്‍ പുതിയ നീക്കം നടത്തുന്നത്. ഇത് നമ്മളെ അസ്വസ്ഥമാക്കുന്ന ഒന്നാണ്, മാത്രമല്ല ഇതിനെതിരെ നമ്മള്‍ വലിയ ജാഗ്രത പാലിക്കണമെന്നും ദില്‍ബാഗ് സിംഗ് അറിയിച്ചു. മുമ്പ് ആയുധങ്ങളേന്തിയ തീവ്രവാദികളെയാണ് കാശ്മീരിലേക്ക് പാകിസ്ഥാന്‍ അയച്ചിരുന്നുത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കുറച്ചുകൂടെ മുന്നിലെത്തി, കൊറോണ രോഗികളെയാണ് ഇപ്പോള്‍ കാശ്മീരിലേക്ക് അയക്കുന്നത്.
പാക് അധിനിവേശ കാശ്മീര്‍
പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന്‍ കൊറോണ രോഗികളെ കയറ്റി അയയ്ക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍. ഒരാഴ്ച മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 50ഓളം കൊറോണ കേസുകളാണ് പാക് അധിനിവേശ കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിര്‍പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്.
നുഴഞ്ഞുകയറ്റം
ഈ മാസം കേരാന്‍ സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരവാദികളെ പ്രത്യേക സുരക്ഷ സേന വധിച്ചിരുന്നു.ഇതിനിടെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. വലിയ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരവാദികളെ ഇന്ത്യന്‍ സുരക്ഷ സേന വധിച്ചത്, അന്നത്തെ ഏറ്റുമുട്ടലില്‍ മൂന്ന് സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണം
അതേസമയം, കാശ്മീരില്‍ വിന്യസിച്ച സുരക്ഷ സേനയ്ക്കെതിരെ ആക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ട പുറത്തുവന്നിരുന്നു. ഭീകരഗ്രൂപ്പുകളുടെ സഹായത്തോടെ പാകിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയുടെ സഹായത്താല്‍ പുതിയ രണ്ട് ഭീകരഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്.
രണ്ട് പുതിയ ഭീകരഗ്രൂപ്പുകള്‍
ലഷ്‌കറെ ത്വയിബയുടെ സഹായത്താല്‍ രണ്ട് പുതിയ ഭീകരഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് ആക്രമണം പദ്ധതിയിടുന്നത്. ഇതിനായി ദ റെസിസ്റ്റന്‍സ് ഫ്രണ്ട്, തെഹരികി മിലാതി ഇസ്ലാമി എന്നീ സംഘടനകളാണ് രൂപം നല്‍കിയത്. ഇതി്ന പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്എയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. വലിയ തോതിലുള്ള ഭീകരാക്രമണത്തിനാണ് ഇവര്‍ പദ്ധതിയിടുന്നത്.
ജമ്മു കാശ്മീര്‍
ഇതിനിടെ ജമ്മു കാശ്മീരില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 407 ആയി. ഇതുവരെ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 92 പേര്‍ക്ക് രോഗമുക്തി നേടി, സംസ്ഥാനത്ത് 310 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. അതിര്‍ത്തി പ്രദേശമായതിനാള്‍ വലിയ മുന്‍കരുതലുകളാണ് ഇവിടെ സ്വീകരിക്കുന്നത്.