കശ്മീർ നടപടിയിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക്
ദില്ലി: കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിക്കാനൊരുങ്ങി പാകിസ്താൻ. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ് കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്താന്റെ നടപടി. കശ്മീർ പ്രശ്നം അന്താരാഷ്ട്ര നീതി ന്യായ കോടതിക്ക് മുമ്പിൽ എത്തിക്കാൻ തങ്ങൾ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്ദൂദ് ഖുറേഷി പാക് മാധ്യമമായ ' അറീ' ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളും എത്തിക്കാൻ പാകിസ്താന്റെ ഭാഗത്ത് നിന്നും തീവ്രമായ ശ്രമങ്ങൾ നടന്നിരുന്നു. കശ്മീരിലെ ഇന്ത്യൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ പാകിസ്താൻ ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം വെട്ടിക്കുറയ്ക്കുകയും വ്യാപാര ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നും ഖുറേഷി കുറ്റപ്പെടുത്തി. നേരത്തെ നെഹ്റുവിന്റെ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഴിച്ചു മൂടിയെന്നും ഖുറേഷി വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അടിയന്തിര യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ കത്ത് നൽകിയിരുന്നു. പാകിസ്താന്റെ കത്തിനെ പിന്തുണച്ച് ചൈനയും സമാനമായ ആവശ്യം മുന്നോട്ട് വെച്ചതോടെ അടച്ചിട്ട മുറിയിൽ കശ്മീർ വിഷയം ചർച്ച ചെയ്യാനായി രക്ഷാസമിതി യോഗം ചേർന്നിരുന്നു.
കശ്മീർ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെ വേണം പ്രശ്നം പരിഹരിക്കപ്പെടേണ്ടതെന്ന നിലപാടാണ് അംഗരാജ്യങ്ങൾ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ആവർത്തിച്ച ഇന്ത്യ, പാകിസ്താൻ തീവ്രവാദം അവസാനിപ്പിച്ചാൽ ചർച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications