ശശികല ശിക്ഷിക്കപ്പെട്ടു..തമിഴ്‌നാട് രക്ഷപ്പെട്ടു.. ! പനീര്‍ശെല്‍വം ഡാ...
ശശികല ശിക്ഷിക്കപ്പെട്ടതോടെ പനീര്‍ശെല്‍വം ക്യാമ്പ് ആഹ്ലാദത്തിലാണ്.
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എതിരാളിയായ ശശികല നടരാജനെ സുപ്രീംകോടതി കുറ്റക്കാരിയെന്ന് വിധിച്ചതോടെ ലോട്ടറിയടിച്ചിരിക്കുന്നത് പനീര്‍ശെല്‍വത്തിനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വാതിലാണ് ഒപിഎസ്സിന് മുന്നില്‍ തുറന്നു വന്നിരിക്കുന്നത്.
ആപ്പ് ചിന്നമ്മയ്ക്ക് മാത്രമല്ല..എംഎല്‍എമാര്‍ക്കും..കൂവത്തൂരിലെ റിസോര്‍ട്ടില്‍ കൂത്താട്ടത്തിന് കർട്ടൻ
ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപ്പെട്ടു എന്നായിരുന്നു വിധി വന്നയുടനെ പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. വിധി ശശികലയ്ക്ക് എതിരായതില്‍ പനീര്‍ശെല്‍വം പാളയത്തില്‍ വന്‍ ആഘോഷങ്ങളാണ് നടക്കുന്നത് എന്നാണ് വിവരം.
അമ്മ തുടങ്ങിവെച്ച് നല്ലകാര്യങ്ങള്‍ തുടരുമെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. ജനങ്ങളുടെ സേവകനായി തുടരുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.
ജയലളിതയുടെ മരണത്തോടെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്ന പനീര്‍ശെല്‍വത്തിന് കാര്യങ്ങള്‍ എളുപ്പമാവുകയല്ല ഉണ്ടായത്. ശശികലയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുക്കിക്കൊടുക്കുക എന്നതായിരുന്നു ഒപിഎസ്സിന്റെ നിയോഗം.
എന്നാല്‍ മുഖ്യമന്ത്രി പദവി തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണ് എന്ന് പനീര്‍ശെല്‍വം വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള ശശികലയുടേയും പനീര്‍ശെല്‍വത്തിന്റേയും പോരിനാണ് പിന്നീടിങ്ങോട്ട് തമിഴകം സാക്ഷിയായത്.
മുഖ്യമന്ത്രിയായി തുടരുന്നതിന് പനീര്‍ശെല്‍വത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സുപ്രീംകോടതി വിധി വന്നതോടെ ഇല്ലാതായിരിക്കുന്നത്. വിധി വന്നതോടെ ശശികല ക്യാമ്പിലെ എംഎല്‍എമാരില്‍ കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേരാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.
വിധി വന്നതോടെ പനീര്‍ശെല്‍വത്തിന്റെ അണികള്‍ ആഹ്ലാദപ്രകടനത്തിലാണ്. ധര്‍മ്മം വിജയിച്ചുവെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു. ട്വിറ്ററിലൂടെ പ്രതികരിച്ച പനീര്‍ശെല്‍വം പിന്നീട് മാധ്യമങ്ങളോടും പ്രതികരണമറിയിച്ചു.