പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾ മകളെ കൊലപ്പെടുത്തി; ഹൃദയാഘാതമെന്ന് പ്രചാരണം, കേസ് തെളിയിച്ചത് കാമുകൻ
നാസിക്: 17 കാരിയുടെ മരണത്തിൽ മാതാപിതാക്കളും പിതൃസഹോദരിയുടെ മകനും അറസ്റ്റിൽ. ഹൃദയാഘാതം മൂലം 17കാരി മരിച്ചെന്ന് നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച് മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നതിനിടെ പോലീസെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ കാമുകൻ സംശയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. മഹാരാഷ്ട്രയിലെ മാലേഗാവിലാണ് സംഭവം. വിശദാംശങ്ങൾ ഇങ്ങനെ.

ദുരഭിമാനക്കൊല
17 കാരിയായ പെൺകുട്ടി പ്രദേശത്തെ ഒരു യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തു. ഒരേ വിഭാഗത്തിൽപെട്ടവരാണെങ്കിലും മാതാപിതാക്കൾ അംഗീകരിച്ചുനൽകിയില്ല. പ്രണയിക്കാനുള്ള പ്രായമായില്ലെന്നായിരുന്നു നിലപാടിലായിരുന്നു മാതാപിതാക്കൾക്ക്.

പ്രണയം തുടർന്നു
മാതാപിതാക്കൾ ശക്തമായി എതിർത്തെങ്കിലും ഇരുവരും പ്രണയം തുടർന്നു. ഇതിനേ തുടർന്നായിരുന്നു മാതാപിതാക്കളും അർധ സഹോദരനും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ പ്രണയം കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയെന്നും മറ്റു വഴികളില്ലാത്തതിനാൽ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പിറന്നാൾ ദിനത്തിൽ
ഒക്ടോബർ ഒന്നാം തീയതിയായിരുന്നു പെൺകുട്ടിയുടെ ജന്മദിനം. അതേ ദിവസം തന്നെയാണ് കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. സംഭവദിവസം പെൺകുട്ടിയുടെ അമ്മ സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും 20 ഉറക്ക ഗുളികകൾ വാങ്ങി. രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക പൊടിച്ച് കലർത്തി നൽകുകയായിരുന്നു. ഉറക്കം വന്നതിനെ തുടർന്ന് പെൺകുട്ടി കിടപ്പു മുറിയിലേക്കെത്തി.

ക്രൂരമായി കൊലപാതകം
പിന്നാലെയെത്തിയ മാതാപിതാക്കളും അർധസഹോദരനും ചേർന്ന് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 41കാരനായ പിതാവ് പെൺകുട്ടിയുടെ കാലുകളും മാതാവ് കൈകളും അമർത്തിപ്പിടിച്ചു. അർധസഹോദരനാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി നൽകിയിട്ടുണ്ട്.

ഹൃദയാഘാതമെന്ന്
യാതൊരു സംശയങ്ങൾക്കും ഇട നൽകാത്തതായിരുന്നു മാതാപിതാക്കളുടെ പെരുമാറ്റം. മരണം ഉറപ്പ് വരുത്തിയതിന് ശേഷം ഹൃദയാഘാതമുണ്ടായി എന്ന് പറഞ്ഞ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അലമുറയിട്ടുകൊണ്ട് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചു.

ട്വിസ്റ്റ്
പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പോലീസ് കടന്നുവരുന്നത്. കാമുകന്റെ പരാതിയെ തുടർന്നായിരുന്നു പോലീസ് നടപടി. സംസ്കാരിക്കാനിരുന്ന മൃതദേഹം പോലീസ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടേത് അസ്വഭാവിക മരണമാണെന്ന് പോലീസിന് വ്യക്തമായി.

ഒടുവിൽ കുറ്റസമ്മതം
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ടപ്പോൽ പെൺകുട്ടിയുടെ അർധസഹോദരൻ പോലീസിനോട് കയർക്കുകയായിരുന്നു. മാതാപിതാക്കളും വിസമ്മതിച്ചു. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഒടുവിൽ പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പിടിച്ചുനിൽക്കാനാകാതെ പെൺകുട്ടിയുടെ പിതാവാണ് ആദ്യം കുറ്റസമ്മതം നടത്തിയത്. കൊലപാതക്കുറ്റം ഉൾപ്പെടെ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications