രാജ്യസഭയില്‍ ബഹളങ്ങളില്ലാതെ തുടര്‍ച്ചയായ രണ്ടാം ദിനം, പാര്‍ലമെന്റില്‍ ഇന്ന് നടന്നത് ഇക്കാര്യങ്ങള്‍
ദില്ലി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പത്താംദിവസത്തിലെത്തിയതായിരുന്നു ഇന്നത്തെ പ്രത്യേക. ലോക്‌സഭ ഇന്ന് ആരംഭിച്ചത് കൊവിഡ് ബൂസ്റ്റര്‍ ഷോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയിലൂടെയാണ്. ഒപ്പം കാലാവസ്ഥാ വ്യതിയാനം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. അതേസമയം രാജ്യസഭ തുടര്‍ച്ചയായ രണ്ടാം ദിനവും ബഹളങ്ങളില്ലാതെ മുന്നോട്ട് പോയി. ഒരു ബഹളവുമില്ലാതെ ഇന്നത്തെ അജണ്ടകള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നേരത്തെ പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ആദ്യത്തെ ദിവസങ്ങളെല്ലാം ബഹളത്തില്‍ മുങ്ങിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കഴിഞ്ഞ ദിവസം സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരത്തെ തുടര്‍ന്ന് പ്രതിപക്ഷം എല്ലാ പ്രതിഷേധങ്ങളും നിര്‍ത്തിവെച്ചിരുന്നു. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം തുടരുന്നുണ്ട്. നവംബര്‍ 29ന് ശേഷം ആദ്യമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ പ്രധാനമന്ത്രി മലക്കം മറിഞ്ഞെന്നും, ഗ്ലാസ്‌ഗോയിലെ ഉച്ചകോടിയില്‍ അദ്ദേഹമെടുത്ത നിലപാടിന്റെ കാരണം എന്താണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു.
ഡിഎംകെ അംഗം കനിമൊഴിയാണ് കാലാവസ്ഥാ വ്യതിയാന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് ഇത് വലിയ ചര്‍ച്ചയാക്കി മാറ്റി. നെറ്റ് സീറോ ടാര്‍ഗറ്റ് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖത ഉണ്ടെന്നും, ഇത് നീട്ടിക്കൊണ്ടുപോവുകയാണെന്നും പ്രതിപക്ഷം തുറന്നടിച്ചു. പ്രധാനമന്ത്രി ഇന്ത്യയുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് എന്ത് സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി മലക്കം മറിഞ്ഞത്. നെറ്റ് സീറോ ടാര്‍ഗറ്റായി 2070 ആണ് അദ്ദേഹം ഉയര്‍ത്തി കാണിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്തെങ്കിലും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു.
അതേസമയം കര്‍ഷക സമരം വീണ്ടും സഭയില്‍ ചര്‍ച്ചയായി. കര്‍ഷക സമരത്തിനിടെ പോലീസ് നടപടിയില്‍ ഒരു കര്‍ഷകനും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. കാര്‍ഷിക മന്ത്രി നരേന്ദ്ര തോമര്‍ എഴുതി നല്‍കിയതാണ് ഇത്. കര്‍ഷകരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാവുന്ന കാര്യമാണെന്നും തോമര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവും എഎപി നേതാവ് സഞ്ജയ് സിംഗും ഉന്നയിച്ച വിഷയത്തില്‍ മറുപടി പറഞ്ഞതായിരുന്നു മന്ത്രി. കര്‍ഷകരുടെ കുടുംബത്തിന് ജീവനോപാധിയായി നഷ്ടപരിഹാരം നല്‍കുന്നത് പരിഗണനയിലുണ്ടോ എന്നായിരുന്നു ചോദ്യം.
Recommended Video
ശൈത്യകാല സമ്മേളനത്തില്‍ ഇനി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി ബിജെപിയുടെ മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച ചെയ്തു. അമിത് ഷാ, നിര്‍മല സീതാരാമന്‍, അനുരാഗ് താക്കൂര്‍, പിയൂഷ് ഗോയല്‍, എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 23നാണ് ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്. അതേസമയം ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് 108 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയെ അറിയിച്ചു. ഇതിന്റെ ഡാറ്റയും കൈമാറി. ഡെല്‍റ്റ സബ് വേരിയന്റിലുള്ള പതിനെട്ട് കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications