മോഡിക്ക് നാക്കുപിഴച്ചു; പാര്‍ട്ടിക്ക് അതൃപ്തി
ദില്ലി: രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ നാക്കുപിഴക്കലായിരുന്നു പ്രതിപക്ഷ കക്ഷിയായ ബി ജെ പിയുടെ ഒരുകാലത്തെ പ്രചാരണായുധം. ദാരിദ്ര്യം മാനസികാവസഥയാണ് എന്നും ബാംഗ്ലൂരും മുംബൈയും സംസ്ഥാനങ്ങളാണ് എന്നും പറഞ്ഞ് രാഹുല്‍ ഇപ്പോഴും സജീവമാണെങ്കിലും ബി ജെ പിക്ക് പഴയപോലെ ഇനിയത് മുതലെടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.
കാരണം വേറൊന്നുമല്ല, സ്വന്തം പ്രധാനമന്ത്രിയായ നരേന്ദ്രമോഡി വരുത്തുന്ന തെറ്റുകള്‍ തിരുത്തിയിട്ടല്ലേ കാവിപ്പാര്‍ട്ടിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പറ്റൂ. കഴിഞ്ഞ ഒരു മാസമായി മോഡിയുടെ നാവില്‍ ഗുളികന്‍ കയറിയിട്ടുണ്ടോ എന്ന് സംശയത്തിലാണ് പാര്‍ട്ടി. പൊതുവേ ക്രൗഡ് പുള്ളറായും മികച്ച പ്രഭാഷകനായും കരുതപ്പെടുന്ന മോഡി വരുത്തി വെക്കുന്ന തെറ്റുകള്‍ അത്രയ്ക്കുണ്ട് എന്നത് തന്നെ കാരണം.

സ്വാതന്ത്ര്യ സമര സേനാനിയായ ശ്യാംജി കൃഷ്ണവര്‍മയ്ക്ക് പകരം ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് പറഞ്ഞാണ് മോഡി ഏറ്റവുമൊടുവില്‍ അണികളെ വെട്ടിലാക്കിയത്. മുഖര്‍ജി 1930 ല്‍ മരിച്ചു എന്നായിരുന്നു മോഡിയുടെ പരാമര്‍ശം. എന്നാല്‍ ജനസംഘത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ മുഖര്‍ജി 1953 ലാണ് മരിച്ചത്.
തെറ്റ് മനസിലാക്കിയ മോഡി പ്രസംഗത്തിനൊടുവില്‍ ക്ഷമ ചോദിച്ചു. എന്നാലും ദേശീയമാധ്യമങ്ങള്‍ വന്‍ കവറേജ് നല്‍കുന്ന മോഡി കാംപെയ്‌നുകളില്‍ തുടര്‍ച്ചയായി തെറ്റുകള്‍ വരുന്നത് പാര്‍ട്ടി നേതാക്കളെ പ്രതിരോധത്തിലാക്കുന്നുണ്ട്. നേരത്തെ തക്ഷശില ബിഹാറിലാണെന്നും, ചൈന ജി ഡി പിയുടെ 20 ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുന്നു എന്നും മോഡി പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ 3.9 ശതമാനം മാത്രമേ ചൈന വിദ്യാഭ്യാസത്തിനായി ചെലഴിക്കുന്നുള്ളൂ എന്നാണ് കണക്കുകള്‍.












Click it and Unblock the Notifications