'പട്ടേൽ വിഭാഗം പിന്തുണയ്ക്കും, ഗുജറാത്തിൽ വമ്പൻ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കും'; ഹർദിക് പട്ടേൽ
അഹമ്മദാബാദ്: സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ സമുദായം ബി ജെ പിയെയായിരുന്നു തിരഞ്ഞെടുപ്പിൽ പിന്തുണച്ച് പോന്നിരുന്നത്. എന്നാൽ 2015 ലെ പട്ടേൽ പ്രക്ഷോഭത്തോടെ സ്ഥതി മാറി. പ്രക്ഷോഭത്തിന് ശേഷം നടന്ന 2017 ലെ ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ പട്ടേൽ സ്വാധീന മേഖലകളിലെല്ലാം ബി ജെ പി വലിയ പരാജയം രുചിച്ചു. അന്നത്തെ പ്രക്ഷോഭങ്ങളുടെ മുഖമായിരുന്ന ഹർദിക് പട്ടേലിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു. ഇതോടെ പട്ടേൽ ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസ് വലിയ മുന്നേറ്റം നേടുകയും ചെയ്തു.
എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പാടെ മാറി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ചേർന്ന ഹർദിക് പട്ടേൽ ഇപ്പോൾ ബി ജെ പിക്കൊപ്പമാണ്. തിരഞ്ഞെടുപ്പിൽ വീരാംഗ്രാം മണ്ഡലത്തിലാണ് ഹർദിക് മത്സരിക്കുന്നത്. ഇക്കുറി പട്ടേൽ വിഭാഗം ബി ജെ പിക്ക് കീഴിൽ അണിനിരക്കുമെന്ന് ഹർദിക് പറയുന്നു.

പട്ടേൽ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണയ്ക്കാൻ തീരുമാനിച്ചു.10 ശതമാനം സാമ്പത്തിക സംവരണം ഗുജറാത്തിലെ പട്ടേലുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിച്ചു. അതോടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടു. 2017 ൽ സ്ഥിതി മറ്റൊന്നായിരുന്നു. ഇക്കുറി ബി ജെ പിയുടെ വിജയം പട്ടേൽ വിഭാഗം ഉറപ്പാക്കും', ഹർദിക പറഞ്ഞു.സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമാണെന്നായിരുന്നു ഹാർദിക് വിശേഷിപ്പിച്ചത്. അമ്പതിലധികം സമുദായങ്ങളിലെ ദരിദ്രർക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്', ഹർദിക് പട്ടേൽ പറഞ്ഞു.

പട്ടേൽ പ്രക്ഷോഭം കഴിഞ്ഞ തവണ 20 ഓളം മണ്ഡലങ്ങളിലാണ് ബി ജെ പിയെ തളർത്തിയത്. എന്നാൽ ഇത്തവണ പ്രത്യേകിച്ച് സൗരാഷ്ട്ര ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായേക്കാവുന്ന മണ്ഡലങ്ങളിലെ വിജയം ഉറപ്പാക്കാൻ പട്ടേലുകളുടെ പിന്തുണ ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. ഇക്കുറിയും തിരഞ്ഞെടുപ്പ് പോരാട്ടം കോൺഗ്രസും ബി ജെ പിയും തമ്മിലാണെന്നും ആം ആദ്മി ഒരിക്കലും വെല്ലുവിളിയല്ലെന്നും ഹർദിക് പറഞ്ഞു.

'എ എ പിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ മഹാവിഷ്ണുവിനെ അപമാനിച്ച് കൊണ്ടുള്ള ആം ആദ്മി നേതാവിന്റെ പരാമർശം ഗുജറാത്തിലെ ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി. കോൺഗ്രസിന്റെ സ്ഥാനത്ത് എത്താൻ വേണ്ടിയാണ് ആം ആദ്മി പോരാടുന്നത്. എന്നാൽ ആം ആദ്മിക്ക് വെല്ലുവിളി ഉയർത്താനാവില്ല. ബഹുദൂരം പിന്നിലാകുമെങ്കിലും കോൺഗ്രസ് ആകും രണ്ടാം സ്ഥാനത്ത് , ഹർദിക് പറഞ്ഞു. ബി ജെ പിയിൽ എത്തിയതോടെ തന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. താൻ എപ്പോഴും ബി ജെ പിയുമായി ചേർന്ന് നിൽക്കുന്ന ആളായിരുന്നു.ഹിന്ദുത്വയോടും ദേശീയതയോടും ആശയപരമായി കൂടുതൽ അടുപ്പമുള്ളയാളാണ് തനെന്നും ഹർദിക് പറഞ്ഞു.

അതേസമയം പട്ടേൽ വിഭാഗത്തിന്റെ പിന്തുണ ബി ജെ പി ഉറപ്പാക്കിയാൽ അത് സൗരാഷ്ട മേഖലയിൽ കോൺഗ്രസിനെ വലിയ തളർച്ചയായിരിക്കും വരുത്തുക. മാത്രമല്ല ശക്തി കേന്ദ്രങ്ങളായ ആദിവാസി , ഗ്രാമീണ മേഖലകളിലും ഇത്തവണ കോൺഗ്രസ് ആശങ്കയിലാണ്. ആം ആദ്മി ഇവിടെ കോൺഗ്രസ് വോട്ട് പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ വലിയ തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടേക്കുക. എന്നാൽ ആം ആദ്മി ബി ജെ പി വോട്ടുകളിൽ വിള്ളൽ വരുത്തുമെന്നാണ് കോൺഗ്രസ് പറയുന്നത്.












Click it and Unblock the Notifications