പട്ടേൽ പ്രക്ഷോഭ നേതാവ് രേഷ്മ പട്ടേൽ ആം ആദ്മിയിൽ, 'വൻ നേട്ടമെന്ന്', മത്സരിച്ചേക്കും
അഹമ്മദാബാദ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് രേഷ്മ പട്ടേലിനെ പാർട്ടിയിലെത്തിച്ച് ആം ആദ്മി പാർട്ടി. നിയമസഭ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രേഷ്മ പട്ടേല്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആം ആദ്മി പ്രവേശം.
സംസ്ഥാനത്തിന്റെ ചുമതലയുള്ള യുവ നേതാവ് രാഘവ് ചദ്ദ രേഷ്മയെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്തു. രേഷ്മയെ പോലൊരു നേതാവിന്റെ വരവ് ഗുജറാത്തിൽ ആം ആദ്മിക്ക് കരുത്ത് പകരുമെന്ന് ചദ്ദ പ്രതികരിച്ചു. ഒരു സീറ്റിലോ ഒരു ജില്ലയിലോ അല്ല ഇതിന്റെ ഗുണം. മറിച്ച് ഗുജറാത്താകെ ഗുണം ചെയ്യും, രാഘവ് ചദ്ദ പറഞ്ഞു. ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി രേഷ്മയെ എവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുമെന്നും ചദ്ദ പറഞ്ഞു.

2015 ലെ പട്ടേൽ സംവരണ പ്രക്ഷോഭത്തിലെ പ്രധാനമുഖങ്ങളിൽ ഒരാളായിരുന്നു രേഷ്മ പട്ടേൽ. പ്രക്ഷോഭത്തിന് പിന്നാലെ 2017 ൽ ബി ജെ പിയിൽ ചേർന്ന രേഷ്മ 2019 ൽ ബി ജെ പിയിൽ നിന്നും രാജിവെച്ച് എൻ സി പിയിൽ ചേരുകയായിരുന്നു. എൻ സി പി വനിതാ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്ന അവർ രാജ്കോട്ട് ജില്ലയിലെ ഗോണ്ടൽ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ എൻ സി പി കോൺഗസുമായി സഖ്യം പ്രഖ്യാപിച്ചതോടെ രേഷ്മയുടെ മോഹം പൊലിഞ്ഞു. കോൺഗ്രസുമായുള്ള സഖ്യത്തിൽ മൂന്ന് സീറ്റുകളാണ് എൻ സി പിക്ക് ലഭിച്ചത്. ആനന്ദ് ജില്ലയിലുള്ള ഉംറേത്ത്, അഹമ്മദാബാദിലെ നരോദ, ദേഹോദ് ജില്ലയിലെ ദേവ്ഗഡ് ഭാരിയ എന്നീ മണ്ഡലങ്ങളിലാണ് എൻ സി പി മത്സരിക്കുക.

അതേസമയം ഗുജറാത്തിന്റെ ഭാവി ആം ആദ്മിയുടെ കൈകളിലാണെന്ന് പറഞ്ഞ രേഷ്മ കെജരിവാളിന് കീഴിൽ മിഖച്ച പ്രവർത്തനം കാഴ്ചവെയ്ക്കുമെന്നും പ്രതികരിച്ചു. പട്ടേൽ സമുദായാംഗമായ രേഷ്മയുടെ വരവ് ആം ആദ്മിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്തെ പ്രബല സമുദായ പട്ടേൽ വിഭാഗത്തിൽ നിന്നും നിരവധി പ്രമുഖരെ പാർട്ടിയിലെത്തിച്ച ആം ആദ്മി അവർക്കെല്ലാം തന്നെ സീറ്റ് അനുവദിക്കുകയും ചെയ്തിരുന്നു.

പട്ടേൽ നേതാക്കളിലൂടെ സൗരാഷ്ട്ര മേഖലയിലെ നേട്ടമാണ് ആം ആദ്മി പ്രതീക്ഷ വെയ്ക്കുന്നത്. ബി ജെ പിക്ക് സ്വാധീനം ഉണ്ടായിരുന്ന ഇവിടെ പട്ടേൽ പ്രക്ഷോഭത്തോടെയാണ് സമവാക്യം മാറി മറിഞ്ഞത്. പട്ടേൽ പ്രക്ഷോങ നേതാവായിരുന്ന ഹർദിക്ക് പട്ടേൽ പിന്തുണച്ചോടെ കഴിഞ്ഞ തവണ വലിയ പിന്തുണ മേഖലയിൽ നേടിയെടുക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. 28 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ഹർദ്ദിക്കിനെ പാർട്ടിയിൽ എത്തിക്കാൻ സാധിച്ചത് നേട്ടമായി ബി ജെ പി കരുതുമ്പോൾ പ്രക്ഷോഭത്തിന്റെ മുഖങ്ങളായ മറ്റ് പ്രമുഖരെ തങ്ങൾക്കൊപ്പം നിർത്താനായതിന്റെ ആശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. പാട്ടീധാർ അനാമത് ആന്തോളൻ സമിതിയുടെ സ്ഥാപക നേതാക്കളായ അൽപേഷ് കതിരിയ, ധർമിക് മാളവ്യ എന്നിവരാണ് ആം ആദ്മിയിൽ ചേർന്നവർ. മാത്രമല്ല ദ്വാരകയിൽ നിന്നുള്ള ഇസുദാൻ ഗഡ്‍വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും സൗരാഷ്ട്രയിൽ കാര്യങ്ങൾ അനുകൂലമാക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്.

പതിവിന് വിപരീതമായി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഗുജറാത്തിൽ ഇക്കുറി കളമൊരുങ്ങിയിരിക്കുന്നത്. 130 സീറ്റുകൾ നേടി എട്ടാം തവണയും ഭരണതുടർച്ച നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം അധികാരം ലഭിക്കില്ലെങ്കിലും ഗുജറാത്തിൽ പ്രധാന പ്രതിപക്ഷമാകാൻ സാധിക്കുമെന്നതാണ് ആം ആദ്മി കണക്ക് കൂട്ടൽ. രണ്ട് പതിറ്റാണ്ടിലേറെയായി ഭരണത്തിന് പുറത്ത് നിൽക്കുന്ന കോൺഗ്രസ് ആകട്ടെ ഭരണം തിരിച്ച് പിടിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്.












Click it and Unblock the Notifications