പെഹ്ലു ഖാൻ കേസിലെ വിധി ഞെട്ടിക്കുന്നതെന്ന് പ്രിയങ്ക, പുനരന്വേഷണം ഉത്തരവിട്ട് ഗെഹ്ലോട്ട് സർക്കാർ
ദില്ലി: പശുക്കടത്ത് ആരോപിച്ച് ഗോരക്ഷക ഗുണ്ടകള്‍ പെഹ്ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. പെഹ്ലു ഖാന്‍ കേസിലെ വിചാരണക്കോടതിയുടെ വിധി ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. 'ആള്‍ക്കൂട്ട കൊലപാതകം ഹീനമായ കുറ്റകൃത്യമാണ്. അത്തരം മനുഷ്യത്വമില്ലായ്മകള്‍ക്ക് ഈ മണ്ണില്‍ ഇടമുണ്ടാകരുത്' എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
'ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാനുളള രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം അഭിനന്ദനാര്‍ഹമാണ്'. പെഹ്ലു ഖാന് നീതി ലഭ്യമാക്കുന്നതിലൂടെ ഒരു ഉത്തമ ഉദാഹരണം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പെഹ്ലു ഖാന്‍ കേസിലെ പ്രതികളായിരുന്ന ആറ് പേരെ ആള്‍വാര്‍ കോടതി വെറുതേ വിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത്. പോലീസ് അന്വേഷണത്തില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതായി വിധി പറയുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല കേസ് പുനരന്വേഷിക്കാനും അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.
2017ലാണ് പെഹ്ലു ഖാന്‍ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ചന്തയില്‍ നിന്നും വാങ്ങിയ പശുക്കളുമായി ഹരിയാനയിലേക്ക് യാത്ര ചെയ്യവേയാണ് പെഹ്ലു ഖാനെ ഗോരക്ഷകര്‍ ആക്രമിച്ചത്. റോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട പെഹ്ലു ഖാന്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസില്‍ ആദ്യം പിടികൂടിയ പ്രതികളെ പോലീസ് വിട്ടയച്ചിരുന്നു. രണ്ടാമത് പിടികൂടിയവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതിനിടെ പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ പശുക്കളളക്കടത്ത് ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത് വിവാദമായിരുന്നു.