'ആളുൾക്ക് പല ആഗ്രഹങ്ങളും കാണും, തീരുമാനം ഹൈക്കമാന്റിന്റേത്'; കർണാടകയിൽ പോര് മുറുകി, സിദ്ധരാമയ്യയെ കുത്തി ഡികെ
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ കർണാടക കോൺഗ്രസിൽ മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം മുറുകുന്നു. തിരഞ്ഞെടുപ്പിൽ കോലാറിൽ നിന്നും മത്സരിക്കുമെന്ന സിദ്ധരാമയ്യയുടെ ഏകപക്ഷീയമായ പ്രഖ്യാപനമാണ് പുതിയ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. തന്റെ മുൻ മണ്ഡലമായ ബദാമിയിൽ പരാജയ ഭീതിയെ തുടർന്നാണ് സിദ്ധരാമയ്യ കോലാറിലേക്ക് മത്സരം മാറ്റുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബദാമി മണ്ഡലത്തിൽ നിന്നും തൻറെ മുൻ മണ്ഡലമായ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നുമായിരുന്നു സിദ്ധരാമയ്യ മത്സരിച്ചിരുന്നത്. ഇപ്പോഴത്തെ ജെഡിഎസ് കോട്ടയായ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ പരാജയപ്പെട്ടു. ബിജെപി സീറ്റായ ബദാമിയിൽ വെറും 1200 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇക്കുറി ബദാമിയിലേക്ക് താൻ ഉണ്ടാകിലെന്ന് നേരത്തേ തന്നെ സിദ്ധരാമയ്യ സൂചന നൽകിയിരുന്നു. മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി തനിക്ക് കാര്യമായ പ്രവർത്തനങ്ങളൊന്നും നടത്താൻ സാധിച്ചില്ലെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.

ബദാമിയിൽ മത്സരിച്ചാൽ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്ക സിദ്ധരാമയ്യക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തവണ സുരക്ഷിത മണ്ഡലം എന്ന നിലയിൽ താൻ കോലാറിൽ നിന്ന് മത്സരിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. മുസ്ലീം ദളിത് ന്യൂനപക്ഷങ്ങൾക്ക് വലിയ സ്വാധീനമുള്ള പ്രദേശത്ത് വിജയം എളുപ്പമാണെന്നാണ് സിദ്ധരാമയ്യയുടെ കണക്ക് കൂട്ടൽ. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചാണ് സിദ്ധരാമയ്യയുടെ നീക്കങ്ങൾ. കോൺഗ്രസ് ഏറെ പ്രതീക്ഷ പുലർത്തുന്ന ഈ തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി കസേര തനിക്ക് ലഭിക്കുമെന്ന് അദ്ദേഹം കരുതുന്നുണ്ട്.

അതേസമയം സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സിദ്ധരാമയ്യയുടെ നടപടിയോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ. ഔദ്യോഗിക സ്ഥാനാർഥിപ്പട്ടിക വരുന്നതിന് മുമ്പേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സിദ്ധരമായ്യയുടെ നടപടിയെ ഡി കെ സ്വാഗതം ചെയ്തില്ലെന്ന് മാത്രമല്ല രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ആളുകൾക്ക് പല ആഗ്രഹങ്ങളുമുണ്ടാകുമെന്നും, ആത്യന്തികമായി ആര് എവിടെ നിന്ന് മത്സരിക്കുമെന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഡികെയുടെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ഡി കെയും സിദ്ധരാമയ്യയും തമ്മിൽ കനത്ത പോര് നിലനിൽക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനായുള്ള ചരടുവലികൾ ഹൈക്കമാന്റിൽ ഇരുവരും നടത്തിയിരുന്നുവെങ്കിലും ഫലിച്ചിരുന്നില്ല. മാത്രമല്ല തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ദേശീയ നേതൃത്വം വടിയെടുക്കുകയും ചെയ്തു. ആദ്യം അധികാരം അതിന് ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്. അതേസമയം സിദ്ധരാമയ്യയുടെ പുതിയ പ്രഖ്യാപനത്തോടെ പാർട്ടിയിൽ ഇനി പോര് മുറുകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബസ് യാത്രയ്ക്ക് ഇന്ന് തുടക്കം
കർണാടകയിൽ അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ ഊർജിതമാക്കി കോൺഗ്രസ്. മണ്ഡല പര്യടനം ലക്ഷ്യമിട്ടുള്ള ബസ് യാത്രയ്ക്ക് ഇന്ന് ബെലഗാവിയിൽ കോൺഗ്രസ് തുടക്കം കുറിക്കും. 224 നിയമസഭ മണ്ഡലങ്ങളും ബസ് യാത്ര പ്രചരണം നടത്തും. ഡികെ ശിവകുമാറിന്റേയും സിദ്ധരാമയ്യയുടേയും നേതൃത്വത്തിൽ രണ്ട് മേഖലകൾ തിരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ഉത്തര കർണാടകയിലും ഹൈദരാബാദാ കർണാടകയിലുമാണ് യാത്ര നടത്തുക. ഡികെ ശിവകുമാർ വൊക്കാലിഗ സമുദായത്തിന് സ്വാധീനമുള്ള മൈസൂരിലാണ് യാത്ര നടത്തുക.












Click it and Unblock the Notifications