ശമ്പള തര്‍ക്കം; ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ സമരത്തില്‍, സർവ്വീസുകൾ റദ്ദാക്കി
ലണ്ടന്‍: ശമ്പള തര്‍ക്കത്തെ തുടര്‍ന്ന് പൈലറ്റുമാർ സമരം ആരംഭിച്ചതോടെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുതലാണ് പൈലറ്റുമാര്‍ തുടര്‍ച്ചയായ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചത്. എയര്‍ലൈനിന്റെ മിക്ക വിമാനങ്ങളും അപ്രതീക്ഷിതമായി റദ്ദാക്കിയത് ഇന്ത്യയിലേക്കടക്കമുള്ള നിരവധി യാത്രക്കാരെ ബാധിച്ചു.
ന്യൂയോര്‍ക്ക്, ദില്ലി, ഹോങ്കോംഗ്, ജോഹന്നാസ്ബര്‍ഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായും യാത്രക്കാരോട് വിമാനത്താവളത്തിലേക്ക് വരേണ്ടതില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ശമ്പള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 9 മാസമായി പൈലറ്റുമാരും ബ്രിട്ടീഷ് എയര്‍വേയ്‌സും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

പണിമുടക്ക് നടത്തുമെന്ന് അറിയിച്ച് ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ബാല്‍പ) കഴിഞ്ഞ മാസം തന്നെ നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ തുടര്‍ച്ചയായ 48 മണിക്കൂര്‍ പണിമുടക്കും സെപ്തംബര്‍ 27ാം തിയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് എയര്‍വേയ്സ് (ബിഎ) അതിന്റെ ലാഭം പൈലറ്റുമാരുമായി പങ്കിടണമെന്ന് ബാല്‍പ പറഞ്ഞു.
നിലവിലെ ശമ്പള വ്യവസ്ഥ മികച്ചതാണെന്നും അതിനാല്‍ പണിമുടക്കിനെ ന്യായീകരിക്കാനാകില്ലെന്നുമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ നിലപാട്. അതേസമയം തര്‍ക്കം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വക്താവ് ഇരുവിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാല്‍പയുമായി ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ തയ്യാറായതായി ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വക്താവ് അറിയിച്ചു. പണിമുടക്ക് കാരണം ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ തേടേണ്ടിവന്നതിനെ തുടര്‍ന്ന് എയര്‍ലൈനിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പണിമുടക്ക് കാര്യം നേരത്തെ യാത്രക്കാരെ അറിയിക്കാത്തത് എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ്.
സര്‍വീസുകള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം നല്‍കാന്‍ വൈകിയ എയര്‍ലൈനിനെതിരെ യുകെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അന്വേഷണം നടത്തും. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ മുന്‍കൂട്ടി അറിയിക്കാന്‍ റെഗുലേറ്റര്‍ എയര്‍ലൈനിനെ ഓര്‍മ്മിപ്പിച്ചു. പണിമുടക്കിനിടെ, റദ്ദാക്കിയ ഫ്‌ലൈറ്റുകള്‍, ഇതര യാത്രാ ക്രമീകരണം അല്ലെങ്കില്‍ പിന്നീടുള്ള തീയതിയില്‍ പുതിയ ഫ്‌ലൈറ്റ് എന്നിവയ്ക്കായി ബ്രിട്ടീഷ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കണം.












Click it and Unblock the Notifications