മോദി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്ന തിരക്കിൽ! മധ്യപ്രദേശ് അട്ടിമറിയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി!
ദില്ലി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അട്ടിമറിയുടെ വക്കത്ത് നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ഇതാദ്യമായാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നത്.
Recommended Video
മധ്യപ്രദേശ് കോണ്‍ഗ്രസ് ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ആ പതിനെട്ട് വര്‍ഷക്കാലം കോണ്‍ഗ്രസ് സിന്ധ്യയ്ക്ക് നല്‍കിയതൊന്നും മറക്കരുത് എന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പ്രതികരണം. വിശദാംശങ്ങളിലേക്ക്..
ടീം രാഹുലിലെ പ്രധാനി
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുത്തതിന് ശേഷമുണ്ടാക്കിയ ടീമിലെ പ്രധാനി ആയിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുല്‍ ഗാന്ധിയുടെ രാജിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പോലും പറഞ്ഞ് കേട്ടിരുന്ന പേരാണ് സിന്ധ്യയുടേത്. മാത്രമല്ല പ്രിയങ്ക ഗാന്ധിക്കൊപ്പം ഉത്തര്‍ പ്രദേശ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച നേതാവും സിന്ധ്യ തന്നെ.
ഇപ്പോൾ പ്രതികരിക്കാനില്ല
അതുകൊണ്ട് തന്നെ സിന്ധ്യയുടെ രാജി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒരു പോലെ ഇരുട്ടടിയാണ്. സിന്ധ്യയുടെ രാജിക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല. ഇന്ന് രാവിലെ മാധ്യമങ്ങള്‍ മധ്യപ്രദേശിലെ സംഭവ വികാസങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനില്ല എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്.
മോദി തിരക്കിൽ
അതേസമയം ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിട്ടുണ്ട്. മധ്യപ്രദേശിലെ രാഷ്ട്രീയ അട്ടിമറി സൂചിപ്പിച്ചാണ് രാഹുലിന്റെ ട്വീറ്റ്: ''തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്ന തിരക്കില്‍ അന്താരാഷ്ട്ര എണ്ണ വില 35 ശതമാനം ഇടിഞ്ഞത് താങ്കള്‍ അറിഞ്ഞ് കാണില്ല. പെട്രോള്‍ ലിറ്ററിന് 60 രൂപയിലും താഴെയാക്കി കുറച്ച് ജനങ്ങള്‍ക്ക് ഗുണമുണ്ടാക്കാന്‍ തയ്യാറാകുമോ. മാന്ദ്യത്തിലായ സാമ്പത്തികരംഗത്തേയും അത് സഹായിക്കും ''
ഭിന്നിപ്പിക്കൽ ഫലിക്കില്ല
കഴിഞ്ഞ ദിവസമാണ് മന്ത്രിമാരടക്കമുളള 22 എംഎല്‍എമാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ബിജെപിക്കെതിരെ മധ്യപ്രദേശ് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ ഗൂഢാലോചന മധ്യപ്രദേശില്‍ വിജയം കാണില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണ സുരക്ഷിതനാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
പാർട്ടി തന്നത് മറക്കരുത്
കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസ്ഥാനത്തെ ജനങ്ങളോട് കൂറും ധാര്‍മ്മികതയും പുലര്‍ത്തുന്നവരാണ് എന്നും ട്വീറ്റില്‍ പറയുന്നു. 18 വര്‍ഷത്തെ വിശ്വാസമാണ് സിന്ധ്യ തകര്‍ത്ത് കളഞ്ഞത്. 18 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കിയ നേട്ടങ്ങള്‍ മറക്കരുത് എന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രതികരിച്ചു.
17 തവണ എംപിയാക്കി
'കോണ്‍ഗ്രസ് സിന്ധ്യയെ എംപിയാക്കിയത് 17 തവണയാണ്. രണ്ട് തവണ കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയും ചീഫ് വിപ്പ് പദവിയും തിരഞ്ഞെടുപ്പ് പ്രചാരണത്തലവന്‍ പദവിയും നല്‍കി. സിന്ധ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാക്കി. എന്നിട്ടും മോദി-ഷാ തണലില്‍' എന്നാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.
കേന്ദ്രമന്ത്രിസ്ഥാനം ഓഫർ
പാര്‍ട്ടി നേതൃത്വത്തോടുളള അതൃപ്തിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനോടുളള ചേരിപ്പോരുമാണ് പാര്‍ട്ടിക്ക് പുറത്തേക്കുളള വഴി തിരഞ്ഞെടുക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചത്. സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാ സീറ്റോ കേന്ദ്ര മന്ത്രിസ്ഥാനമോ ആണ് സിന്ധ്യയ്ക്ക് ബിജെപി നല്‍കിയിരിക്കുന്ന ഓഫര്‍ എന്നാണ് സൂചന.