അണയാതെ പ്രതിഷേധത്തീ: സുരക്ഷ വിലയിരുത്തി പ്രധാനമന്ത്രി, സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത് 14 പേർ!!
ദില്ലി: ഇന്ത്യയിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിയാർജ്ജിക്കുമ്പോൾ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിമാരുടെ കൌൺസിലുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമാവുമ്പോഴാണ് നീക്കം. അതേ സമയം പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ സർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷങ്ങളിൽ രാജ്യത്ത് ഇതുവരെ 14 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഡിസംബർ 11ന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പൌരത്വ ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് രാജ്യത്ത് ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചത്. 2014ന് ശേഷം ഇന്ത്യയിൽ മോദി സർക്കാരിന് നേരിടേണ്ടിവരുന്ന പ്രക്ഷോഭത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിലാണ് ഏറ്റവുമധികം അക്രമസംഭവങ്ങളും പ്രക്ഷോഭങ്ങളും നടക്കുന്നത്. ഒമ്പത് പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഉത്തർപ്രദേശിൽ മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്ത പോലീസ് പ്രതിഷേധങ്ങൾക്കുള്ള പദ്ധതികൾ ഒരുക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. ശനിയാഴ്ചത്തെ അക്രമസംഭവങ്ങളോടെ സംസ്ഥാനത്തെ സ്കൂളൂകൾ അധികൃതർ അടച്ചിട്ടിട്ടുണ്ട്.
ഹിന്ദുഭൂരിപക്ഷ സംസ്ഥാനമായ യുപിയിൽ മുസ്ലിങ്ങളാണ് ന്യൂനപക്ഷം. ദില്ലിയിൽ കഴിഞ്ഞ ദിവസം 40ലധികം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിട്ടുകിട്ടുന്നതിനായി കുടുംബാംഗങ്ങൾ പോലീസ് സ്റ്റേഷന് മുമ്പിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളാണ് പൌരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഭേദഗതി വരുത്തിയ പൌരത്വ നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൌലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.രാജ്യത്തെ ഭൂരിപക്ഷം വരുന്ന സർവ്വകലാശാല വിദ്യാർത്ഥികളും നിയമത്തിനെതിരെ തെരുവിലിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര സമുദായത്തിൽപ്പെട്ട കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് പ്രസ്തുത നിയമം.












Click it and Unblock the Notifications