എന്റെ തല എന്റെ ഫുള്‍ ഫിഗര്‍... നരേന്ദ്ര മോദിയെ കുടഞ്ഞ് കോണ്‍ഗ്രസ്, മന്ത്രിമാരല്ല ചിയർ ലീഡേഴ്സ്!
ദില്ലി: മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചിരിക്കുന്നത്. നോര്‍ത്ത് ബ്ലോക്കില്‍ മോദിക്ക് കീഴില്‍ 40-42 ഉദ്യോഗസ്ഥര്‍ കൊവിഡുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു.
മോദി അല്ലാതെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനോ ആഭ്യന്തര മന്ത്രി അമിത് ഷായോ ഏതെങ്കിലും തരത്തിലുളള രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതായി കാണുന്നില്ല. ഈ പ്രതിസന്ധി കാലത്ത് മറ്റൊരു നേതാവ് ഉയര്‍ന്ന് വരുമോ എന്ന ആശങ്കയാണ് മോദിക്കെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിശദാംശങ്ങളിലേക്ക്...
മോദിയുടെ മന്ത്രിമാരെവിടെ?
7ലോഗ് കല്യാണ്‍ മാര്‍ഗിലെ ഓഫീസിലിരുന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രധാനപ്പെട്ട 11 ടീമുകളെ പ്രത്യേകമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഖമായി മോദിയെ മാത്രമേ കാണാനുളളൂ. ആരോഗ്യമന്ത്രി അടക്കം ക്യാബിനറ്റിലെ മറ്റ് മന്ത്രിമാരൊന്നും ചിത്രത്തിലേ ഇല്ല.
ചിയര്‍ ലീഡര്‍മാർ
നരേന്ദ്ര മോദിക്ക് വേണ്ടത് കുറച്ച് ചിയര്‍ ലീഡര്‍മാരെ മാത്രമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അല്ലാതെ കൊവിഡിനെതിരെ പൊരുതാനുളള രാഷ്ട്രീയ നേതൃത്വമല്ല മോദിക്ക് ആവശ്യമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗീല്‍ തുറന്നടിച്ചു. അബ്കി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ 2014ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ആശയത്തിന് പകരം ഒരു വ്യക്തിയുടെ പാര്‍ട്ടിയായി മാറിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മോദിയുടെ മുഖം മുകളിൽ
ബിജെപിയുടെ ചിഹ്നമായ താമര പോലും മുങ്ങിപ്പോയി. നരേന്ദ്ര മോദിയുടെ മുഖമാണ് എല്ലാത്തിനും മുകളിലെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. സ്വയം ബ്രാന്‍ഡ് ചെയ്യപ്പെടാനുളള മോദിയുടെ അമിതാഗ്രവും ശ്രദ്ധ തന്നില്‍ കേന്ദ്രീകരിക്കപ്പെടുത്താനുളള ശ്രമവുമാണ് ഈ മാറ്റത്തിന് കാരണം. കൂട്ടായ പരിശ്രമം അല്ല മോദിയുടെ പ്രവര്‍ത്തന ശൈലിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
താനാണ് സന്ദേശവും സന്ദേശവാഹകനും
മോദിക്ക് വേണ്ടി കയ്യടിക്കാനും മോദിയുടെ ആശയങ്ങളെ പ്രകീര്‍ത്തിക്കാനും വേണ്ടി മാത്രമാണ് മന്ത്രിമാരെ ഉപയോഗിക്കുന്നത്. ബിജെപിക്കുളളില്‍ താനാണ് സന്ദേശവും സന്ദേശവാഹകനും എന്നാണ് മോദി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയപരമായ കഴിവ് തെളിയിച്ച മന്ത്രിമാര്‍ക്ക് പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറാന്‍മൂളികളായി നില്‍ക്കേണ്ടി വരികയാണ് എന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
ക്രഡിറ്റ് പങ്ക് വെയ്ക്കില്ല
ശിവരാജ് സിംഗിനേയും രമണ്‍ സിംഗിനേയും പോലുളള നേതാക്കള്‍ ഉയര്‍ന്ന് വരുന്നത് മോദിക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. ആരുമായും ക്രഡിറ്റ് പങ്ക് വെയ്ക്കാന്‍ മോദി ആഗ്രഹിക്കുന്നില്ല. അതിനാലാണ് സുഷമ സ്വരാജിനെ പോലും ട്വിറ്റര്‍ നയതന്ത്രത്തില്‍ ഒരുക്കിയത്. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പുതിയ നേതൃത്വം ഉയര്‍ന്ന് വരുമോ എന്നതാണ് പ്രധാനമന്ത്രിയുടെ ഭയം എന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
എതിർത്ത് ബിജെപി
എന്നാല്‍ കേന്ദ്രമന്ത്രിമാരുമായി പ്രധാനമന്ത്രി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട് എന്നാണ് ബിജെപിയുടെ വാദം. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ ഒരു സമിതിയെ പ്രധാനമന്ത്രി നിയോഗിച്ചിട്ടുണ്ട്. സെക്രട്ടറിമാരുടെ ഒരു എംപവേര്‍ഡ് ഗ്രൂപ്പിനേയും രൂപീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും മന്ത്രിമാരും ഒറ്റക്കെട്ടായാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് എന്നും ബിജെപി വക്താവ് സുധാന്‍ഷു മിത്തല്‍ പ്രതികരിച്ചു.
Recommended Video
18 മണിക്കൂര്‍ വരെ ജോലി
ദിവസം 17 മുതല്‍ 18 മണിക്കൂര്‍ വരെ പ്രധാനമന്ത്രി ജോലി ചെയ്യുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 3 മണി വരെയും അതില്‍ കൂടുതല്‍ സമയവും അദ്ദേഹം കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. പാതിരാത്രി പോലും പ്രധാനമന്ത്രി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുകയാണ് എന്നാണ് ഉന്നത കേന്ദ്രങ്ങള്‍ പറയുന്നത്. എല്ലാ ദിവസവും പ്രധാന ക്യാബിനറ്റ് മന്ത്രിമാരുമായും നരേന്ദ്ര മോദി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.