പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
ദില്ലി: ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതെന്നാണ് സൂചന. ചൈനക്കെതിരായി ശക്തമായ മറുപടി പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം തന്‍റെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലും ചൈനക്കെതിരെ മോദി ആഞ്ഞടിച്ചിരുന്നു. ചില അയല്‍ക്കാര്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് ഉചിതമായി മറുപടി നല്‍കും. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Recommended Video
അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിക്കാന്‍ രാജ്യത്തിന് അറിയാം. സൈനികരുടെ ത്യാഗം രാജ്യത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ നമ്മുടെ ഭൂമിയിലേക്ക് കണ്ണുവെച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ ഇന്ത്യക്ക് അറിയാം. രാജ്യത്തിന്‍റെ അതിര്‍ത്തിയും അഖണ്ഡതയും കാത്തുസൂക്ഷിാന്‍ ഇന്ത്യ എത്രത്തോളം പ്രതിജ്ഞാബന്ധമാണെന്ന് ലോക രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
ചൈനക്കെതിരായ നടപടിയെന്നോണം ടിക് ടോക് ഉള്‍പ്പടേയുള്ള 59 ചൈനീസ് ആപ്പുകള്‍ സര‍്ക്കാര്‍ തിങ്കളാഴ്ച നിരോധിക്കുകയും ചെയ്തു. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ആഭ്യന്തരസുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മുന്‍ നിരയിലാണെങ്കിലും ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications