കൊവിഡ് കുറയുന്നില്ല, പിണറായി വിജയൻ അടക്കം 6 മുഖ്യമന്ത്രിമാരെ കാണാൻ പ്രധാനമന്ത്രി
ദില്ലി: കേരളം അടക്കമുളള 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ 16നാണ് കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കൊവിഡ് കേസുകള്‍ ഇപ്പോഴും വിവിധ ജില്ലകളില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയോ മറ്റ് സംസ്ഥാനങ്ങളെ പോലെ കൊവിഡ് വ്യാപന തോത് കുറയുകയോ ചെയ്യാത്ത സംസ്ഥാനങ്ങളാണ് ഇവയെല്ലാം.
കേരളത്തില്‍ രണ്ടാം തരംഗം കുറയാതെ തന്നെ തുടരുകയാണ്. ഇന്നും സംസ്ഥാനത്ത് പതിനാലായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തിയാണ് രേഖപ്പെടുത്തിയത് എന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിൽ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ: സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പിന്തുണയും സഹായവും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഏറെ സൗഹാർദ്ദപരവും പ്രോത്സാഹനജനകവുമായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രിയെ ആദ്യമായി കണ്ടപ്പോൾ ഗെയിൽ പദ്ധതി പൂർത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഓർക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗെയിൽ പദ്ധതിയുടെ വിജയത്തിനും ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വിജയത്തിനും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിനു വേണ്ടി എന്തു സഹായവും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. തുടർന്ന് കേരളത്തിന്റെ സുപ്രധാന വികസന പദ്ധതികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയെ (സെമി ഹൈ സ്പീഡ് റെയിൽ ലൈൻ) കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. കേരളത്തിൽ ഫെറി സർവീസ് ( തീര കടൽ മാർഗ്ഗം) ആരംഭിക്കുന്നതിനുള്ള സാദ്ധ്യതകളും പ്രധാനമന്ത്രി ആരാഞ്ഞു. വാരണാസി - കൽക്കട്ട വാട്ടർ വേസ് വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇൻലാൻഡ് വാട്ടർ വേയ്സ് പദ്ധതിയുടെ സാദ്ധ്യത പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.
Recommended Video
പുതിയ കേസുകൾ കേരളത്തിൽ ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യമുണ്ട്. എന്നാൽ ടെസ്റ്റിംഗ് ക്വാറന്റയിൽ - ഐസൊലേഷൻ - ട്രീറ്റ്മെന്റ് എന്ന സ്ട്രാറ്റജി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ മരണ നിരക്ക് 0.47 ശതമാനം മാത്രമാണ്. കോവിഡ് മഹാമാരി ഫലപ്രദമായി നിയന്ത്രിക്കാൻ കേരളത്തിന് കൂടുതൽ വാക്സിൻ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസത്തിലെ ഉപയോഗത്തിന് 60 ലക്ഷം ഡോസ് ആവശ്യമുണ്ട്. ഈ മാസം മാത്രം 25 ലക്ഷം ഡോസാണ് സെക്കൻഡ് ഡോസിനായി മാത്രം വേണ്ടി വരുന്നത്. വാക്സിൻ ഒട്ടും തന്നെ പാഴാക്കി കളയാത്ത സംസ്ഥാനമാണ് കേരളം. ഇതു വരെ 18 വയസിനു മുകളിലുള്ള 44% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു.
കോവിഡ് സാഹചര്യത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തിന് ലഭിക്കാനുള്ള 2020-2021 സാമ്പത്തിക വർഷത്തെ 4524 കോടിയുടെ ജി.എസ്.റ്റി. കോമ്പൻസേഷൻ അടിയന്തിരമായി വിതരണം ചെയ്യണമെന്നും അഭ്യർത്ഥിച്ചു.












Click it and Unblock the Notifications